Connect with us

Gulf

ഖത്വർ: ഉപരോധം നീക്കണമെന്ന് അമേരിക്കയും ജർമനിയും

Published

|

Last Updated

ദോഹ: ഖത്വറിനെതിരെ വ്യോമ, ജല, കര ഗതാഗതം വിലക്കിക്കൊണ്ടുള്ള ഉപരോധത്തില്‍ ഇളവു വരുത്തണമെന്ന് അമേരിക്കയും ജര്‍മനിയും സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ് എന്നീ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഉപരോധം മാനുഷികമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.
ഖത്വറില്‍ നിന്നുള്ള ഗതാഗതം തടസപ്പെടുത്തുന്നത് ഐ എസിനെതിരായ യു എസ് സൈനിക നടപടികളെ തടസപ്പെടുത്തുന്നതായി സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്വറിനു മേല്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ ഉപരോധം പിന്‍വലിക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു. ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുര്‍റഹ്്മാന്‍ അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ആണ് ആവശ്യം മുന്നോട്ടു വെച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഇടപെടാനുള്ള സന്നദ്ധതയും ജര്‍മനി പ്രകടിപ്പിച്ചു.
അനുരഞ്ജനം സാധ്യമാക്കേണ്ട നയതന്ത്ര യത്‌നത്തിന്റെ സമയമാണിതെന്നും തീര്‍ച്ചയായും ജര്‍മനി അതിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര, വായു, സമുദ്ര മാര്‍ഗങ്ങള്‍ തടഞ്ഞത് ഒഴിവാക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് ഖത്വറിന് കര, വായു, സമുദ്ര മാര്‍ഗങ്ങള്‍ ഉപരോധിച്ചിരിക്കുന്നതെന്ന് ഖത്വര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുര്‍റഹ്്മാന്‍ അല്‍ താനി പറഞ്ഞു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കപ്പെട്ടു. ഗുണപരമായ പ്രതിഫലനമല്ല ഇതൊരിക്കലും മേഖലയില്‍ ഉണ്ടാക്കുക. അതേസമയം വിപരീതഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഖത്വറിനെതിരെ കൂട്ടായ ശിക്ഷ ചുമത്തുന്നതിന് എന്ത് കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, കൂടുതല്‍ നയമലംഘനങ്ങളോ അസ്വസ്ഥകളോ ഇല്ലാതെ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസമുള്ളതായി ജര്‍മന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്ക, കുവൈത്ത്, യൂറോപ്യന്‍ യൂനിയന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്വറിന്റെ നയങ്ങളെ കുറ്റപ്പെടുത്തി രാജ്യവുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നാല് അറബ് രാജ്യങ്ങള്‍ തീരുമാനിച്ചത്. തുടര്‍ന്ന് മറ്റു ചില രാജ്യങ്ങളും നടപടിയെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും എതിരു നിന്നിട്ടുള്ള രാജ്യമാണ് ഖത്വറെന്നും ഭരണനേതൃത്വം വ്യക്തമാക്കി. വിദേശനയത്തില്‍ വിട്ടു വീഴ്ചക്കില്ലെന്നും ഖത്വര്‍ വ്യക്തമാക്കി. അനുരഞ്ജന ദൗത്യവുമായി കുവൈത്ത് അമീറും രംഗത്തു വന്നിരുന്നു.

Latest