Gulf
ഇ അഹ്മദിന്റെ മരണം; നിയമ പോരാട്ടം തുടരുമെന്ന് മകള്‍
ദുബൈ: പിതാവ് ഇ അഹ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍ എം എല്‍ ആശുപത്രിയധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ നിഗൂഢ നീക്കങ്ങള്‍ക്കും നടപടിക്കുമെതിരെ ശക്തമായ നിയമ പോരാട്ടം തുടരുമെന്ന് മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അവര്‍. “”ഉപ്പക്ക് സംഭവിച്ചത് എന്താണെന്നും എന്തിനായിരുന്നു ആ നാടകമെന്നും ലോകം അറിയണം. മറ്റൊരാള്‍ക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടായിക്കൂടാ. ഇക്കാര്യത്തില്‍, വസ്തുത പുറത്തുവരുന്നത് വരെ സാധ്യമായ എല്ലാ മാര്‍ഗത്തിലും ഞങ്ങള്‍ മുന്നോട്ടു പോകും””. ഫൗസിയയുടെ ഭര്‍ത്താവ് ഡോ. ബാബു ഷെര്‍സാദും കൂടെയുണ്ടായിരുന്നു.
ഉപ്പ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്. ഞങ്ങളുടെ സങ്കടം തീരുന്നില്ല. അത്യന്തം അനീതികരമായ രീതിയിലാണ് ആര്‍ എം എല്‍ ആശുപത്രിയധികൃതര്‍ കാര്യങ്ങള്‍ നീക്കിയത്. എന്തിനവര്‍ ഇങ്ങനെ ചെയ്തു? ഇതുവരെ ഞങ്ങള്‍ക്ക് ഒരു റിപ്പോര്‍ട്ടും തന്നിട്ടില്ല. ഇക്കാര്യത്തില്‍ എന്താണ് അവര്‍ക്ക് ഒളിക്കാനും മറയ്ക്കാനുമുള്ളത്, ഇരുവരും ചോദിച്ചു.
ഞങ്ങള്‍ ഇരുവരും ഡോക്ടര്‍മാരാണ്. ദുബൈ വിമന്‍സ് മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ എത്തിക്‌സ് പഠിപ്പിക്കുന്ന എനിക്കറിയാം, ഈ സംഭവം അങ്ങേയറ്റം അധാര്‍മികമാണെന്ന്. രോഗികളുടെ അവകാശവുമായി ബന്ധപ്പെട്ട നിയമം ഇന്ത്യയില്‍ ഇല്ലാത്തത് ഇത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവകാശ-നീതിനിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
അതുകൊണ്ട്, ഇന്ത്യയില്‍ ഇനിയും ഉണ്ടായിട്ടില്ലാത്ത രോഗികളുടെ അവകാശവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയെടുക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് ഡോ. ഫൗസിയ പറഞ്ഞു. ഇതോടൊപ്പം, ഉപ്പയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ പുറത്തു വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്നും ഡോ. ഫൗസിയ വെളിപ്പെടുത്തി. റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ആര്‍ എം എല്‍ ആശുപത്രി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ബന്ധപ്പെട്ട അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഈ വിഷയത്തില്‍ പൊതുസമൂഹത്തില്‍ ബോധവത്കരണം എന്ന നിലക്ക് രാജ്യാന്തര മെഡിക്കല്‍ ജേര്‍ണലുകളിലും പത്ര-സാമൂഹിക മാധ്യമങ്ങളിലും ലേഖനങ്ങളെഴുതുന്നുണ്ടെന്നും ഫൗസിയ വ്യക്തമാക്കി. ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കും.
അനഭിലഷണീയമായ പല കാര്യങ്ങളും അവിടെ നടന്നിരിക്കുന്നു. ലുകാസ് മെഷീന്‍ കണ്ടുപിടിച്ച യൂണിവേഴ്‌സിറ്റി സംഘത്തിന് തങ്ങള്‍ കത്തെഴുതിയിരുന്നുവെന്നും 12 മണിക്കൂറിലധികം ഇതുപയോഗിച്ചതില്‍ അവര്‍ അതിശയവും ആശയങ്കയും രേഖപ്പെടുത്തിയെന്നും ഇത് തീര്‍ത്തും തെറ്റായ കാര്യമാണെന്ന് അവര്‍ അറിയിച്ചതായും ഡോ. ഫൗസിയയും ഡോ. ബാബുവും പറഞ്ഞു. പൊറുക്കാനും സഹിക്കാനുമാവാത്ത കടുത്ത മനുഷ്യാവകാശ ലംഘനമാണുണ്ടായിരിക്കുന്നത്. അതുകൊണ്ട്, ഈ അനീതിക്കും അധാര്‍മികതക്കുമെതിരെ സന്ധിയില്ലാ സമരത്തിലാണ് തങ്ങളെന്നും എന്താണ് സംഭവിച്ചതെന്ന കാര്യം പുറത്തുവന്നാല്‍ മാത്രമേ തങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുള്ളൂവെന്നും ഇരുവരും പറഞ്ഞു. ആര്‍ എം എല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതു മുതല്‍ നടന്ന കാര്യങ്ങളുടെ സീക്വന്‍ഷ്യല്‍, പ്രോപര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക, ബ്രിട്ടന്‍, മറ്റു യൂറോപ്യന്‍, അറേബ്യന്‍ രാജ്യങ്ങളിലൊക്കെ രോഗികളുടെ അവകാശ നിയമം നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ അങ്ങനെയൊന്ന് ഇതുവരെ ആയിട്ടില്ല. ഉപഭോക്തൃ നിയമത്തില്‍ മാത്രമാണ് പരാതിപ്പെടാനുള്ള സൗകര്യമുള്ളത്. അതുകൊണ്ട്, എന്തുചെയ്താലും രോഗികളുടെ ബന്ധുക്കള്‍ അറിയാത്ത സ്ഥിതിയുണ്ടാകുന്നു. ഇവ്വിധമാണ് ആശുപത്രികളില്‍ കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ ഭാവി അതിഭയാനകമാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടാണ്, രോഗീ അവകാശ ബില്ലിനായി നീക്കം നടത്തുന്നത്. ഇതിന് ചിലപ്പോള്‍ വര്‍ഷങ്ങളെടുത്തേക്കും. എങ്കിലും, തളരില്ല. പോരാട്ടം തുടരുക തന്നെ ചെയ്യും. ഇതൊരു ധാര്‍മിക സമരം കൂടിയാണ്.
കാല്‍ നൂറ്റാണ്ടിലധികം കാലം പാര്‍ലമെന്റിനെ സേവിച്ച മഹാനായ ഒരു ജനപ്രതിനിധിക്കാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്. ഇത് മറ്റൊരാള്‍ക്കും ഇനി ഉണ്ടായിക്കൂടാ. കാര്യങ്ങള്‍ ഇത്രയെങ്കിലും ജനങ്ങളിലെത്തിക്കാന്‍ സാധിച്ചതില്‍ മാധ്യമങ്ങളുടെ വലിയ പങ്കിന് നന്ദി പറയുന്നു. അവരുടെ സഹായം തുടര്‍ന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ജനാധിപത്യം ഏറ്റവും മികച്ച സംവിധാനമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട്, ആ മൂല്യബോധം സത്യത്തെ എക്കാലവും ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും എന്നും ശുഭാപ്തിയുണ്ടെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.