Gulf
സഊദിയിൽ തെറ്റായ വിവരം നൽകി സോഷ്യൽ ഇൻഷൂറൻ റെജിസ്റ്റർ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ
ദമ്മാം: ഗോസി(ജനറൽ അതോറിറ്റി ഓഫ് സോഷ്യൽ ഇൻഷൂറൻസ്)യിൽ ജോലിക്കാരുടെ തെറ്റായ വിവരം ഫയൽ ചെയ്ത് കൃത്രിമം കാണിക്കുന്നവർക്ക് ഓരോ ലംഘനത്തിനും 10,000 റിയാൽ വെച്ച് പിഴ ഈടാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി സോഷ്യൽ ഇൻഷൂറൻസ് നിയമത്തിലെ 62 മത്തെ ഖണ്ഡിക ഭേദഗതി ചെയ്തു. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിന്റെയും ശൂറാ കൗൺസിൽ രണ്ടു തവണയായി എടുത്ത തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാംസ്കാരിക വിവര മന്ത്രി ആദിൽ അൽ ത്വുറൈഫി പറഞ്ഞു.
നിയമ ലംഘനം ആവർത്തിക്കുന്ന മുറക്ക് പിഴയും ഇരട്ടിക്കും. സ്പോൺസർക്ക് കീഴിൽ ജോലി ചെയ്യാത്ത തൊഴിലാളികളുടെ വിവരം ഗോസിയിൽ ഫയൽ ചെയ്താൽ തൊഴിലുടമയിൽ നിന്നും ഫൈൻ ഈടാക്കും. ഇത്തരം സന്ദർഭങ്ങളിൽ മൊത്തം റെജിസ്റ്റർ ചെയ്ത ജോലിക്കാരുടെ പിഴയോ 10,000 റിയാലോ ഏതാണ് കൂടുതലെങ്കിൽ അതാണ് ചുമത്തുക. ലംഘനം തുടർന്നാൽ പിഴ ഇരട്ടിക്കുകയും ചെയ്യും. സഊദി സ്റ്റോക്ക് എക്സ്‌ചേഞ്ച് കമ്പനി ഡയറക്ടർ ബോർഡ് പുനസംഘടിച്ചും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ തീരുമാനമെടുത്തു.