Connect with us

National

Video: അഞ്ച് വയസുകാരിയുടെ മൃതദേഹവും ചുമന്ന് അച്ഛന്‍ നടന്നത് 15 കിമീ

Published

|

Last Updated

അംഗുല്‍: പണമില്ലാത്തതിനാല്‍ അഞ്ച് വയസുകാരിയായ മകളുടെ മൃതദേഹവും ചുമന്ന് അച്ഛന്‍ നടന്നത് 15 കിമീ. ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോ മീറ്ററുകള്‍ നടക്കേണ്ടി വന്ന ദാനാ മാഞ്ചിയെന്ന കര്‍ഷകന്റെ ദയനീയ കഥ നടന്ന ഒഡീഷയില്‍ തന്നെയാണ് സമാനമായ സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്. ഒഡീഷയിലെ അംഗുല്‍ ജില്ലയില്‍ ഗട്ടി ദീബാര്‍ എന്നയാള്‍ക്കാണ് മകളുടെ മൃതദേഹവും ചുമന്ന് നടക്കേണ്ട ദുരവസ്ഥയുണ്ടായത്.

ശക്തമായ പനിയെ തുടര്‍ന്നാണ് ദിബാറിന്റെ മകള്‍ സുമിയെ അംഗുല്‍ ജില്ലയിലെ പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് കുട്ടി മരണപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാനുള്ള ഒരു സൗകര്യവും ആശുപത്രി അധികൃതര്‍ നല്‍കിയില്ല.

മൃതദേഹം കൊണ്ടുപോകാന്‍ സര്‍ക്കാറിന്റെ സൗജന്യം സേവനം ഉണ്ടെങ്കിലും ഇതേക്കുറിച്ച് ദിബാറിന് അറിവുണ്ടായിരുന്നില്ല. കൈയില്‍ പണവും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ കുഞ്ഞിന്റെ മൃതദേഹവും ചുമന്ന് നടന്നത്. ജനുവരി നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ മാനേജരേയും സെക്യൂരിറ്റി ഗാര്‍ഡിനേയും സസ്‌പെന്‍ഡ് ചെയ്തതായി അംഗുല്‍ ജില്ലാ കളക്ടര്‍ അനില്‍ കുമാര്‍ സമല്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

Latest