Connect with us

Kerala

മിക്ക എടിഎമ്മുകളിലും 2000 രൂപ മാത്രം; ചില്ലറ ക്ഷാമവും രൂക്ഷമാകുന്നു

Published

|

Last Updated

കല്‍പകഞ്ചേരി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതോടെ സാമ്പത്തിക ഇടപാടുകളില്‍ ചില്ലറ ക്ഷാമവും രൂക്ഷമായി. 100, 50 രൂപയുടെ നോട്ടിനാണ് കടുത്ത ക്ഷാമം നേരിടുന്നത്. പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ബേങ്കുകളിലും പോസ്റ്റോഫീസുകളിലും നിക്ഷേപിക്കുന്നവര്‍ക്ക് പകരമായി നല്‍കുന്നത് 2000 രൂപയുടെ നോട്ടായതാണ് ചില്ലറക്ഷാമം സങ്കീര്‍ണമാക്കുന്നത്. എ ടി എമ്മുകളിലും സ്ഥിതി വ്യത്യസ്തമല്ല.

അസാധുവാക്കിയ 1000 രൂപയുടെ നോട്ടിന് പകരമായി ഇതേ മൂല്യത്തിലുള്ള നോട്ട് ആര്‍ ബി ഐ ഇറക്കാത്തതും ഇടപാടുകാരെ വലക്കുന്നു.
പിന്‍വലിച്ച 500 രൂപ നോട്ടുകള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് വേണ്ടത്ര ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനാല്‍ 100,50 നോട്ടുകള്‍ കൂടുതല്‍ ആവശ്യമായി വരികയും ചെയ്തതോടെ ഇവയുടെ ദൗര്‍ലഭ്യം പരിഹരിക്കാതെ തുടരുകയുമാണ്. വ്യാപാര സ്ഥാപനങ്ങളെയാണ് ചില്ലറയില്ലാത്തത് കാരണം ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. ചില്ലറ ലഭിക്കാത്തത് കൂലി തൊഴിലാളികളെയും പ്രയാസത്തിലാക്കിയിട്ടുണ്ട്.

വലിയ മൂല്യമുള്ള നോട്ട് നല്‍കി ചെറിയ തുകക്കുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബാക്കി പണം തിരിച്ച് നല്‍കാന്‍ പാട്‌പെടുകയാണ് വ്യാപാരികള്‍. ചില്ലറയെ ചൊല്ലിയുള്ള കശപിശയും പതിവായിരിക്കുകയാണ്. അവശ്യ സേവനത്തിന് അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന നേരത്തെയുണ്ടായിരുന്ന നിര്‍ദേശം സര്‍ക്കാര്‍ പെടുന്നനെ മാറ്റിയതും ജനങ്ങള്‍ക്ക് ഇരുട്ടടിയായി.