Connect with us

Gulf

കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തി

Published

|

Last Updated

ദുബൈ: ഷാര്‍ജയില്‍ വെള്ളിയാഴ്ച കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം അല്‍ വര്‍ഖ മേഖലയില്‍ കണ്ടെത്തി. ഉബൈദ എന്ന ജോര്‍ദാനിയന്‍ ബാലന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദുബൈ പോലീസ് ചീഫ് മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന അറിയിച്ചു. കുട്ടി ലൈംഗികമായി പീഡിക്കപ്പെട്ടതിന്റെ തെളിവുകള്‍ മൃതദേഹത്തില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ ജോര്‍ദാന്‍ സ്വദേശി നിദാല്‍ ഈസ അബ്ദുല്ല അബു അലി (48)യെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ കാണാതായത് സംബന്ധിച്ച് പരാതി ലഭിച്ചതു മുതല്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തില്‍ റാശിദിയ്യ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട അല്‍ വര്‍ഖ മേഖലയിലെ അക്കാഡമിക് സിറ്റി റോഡിന് സമീപത്തെ മരച്ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഗ്യാരേജില്‍ നിന്നാണ് കുട്ടിയെ കാണാതായതായി പിതാവ് പരാതിപ്പെട്ടത്. മൃതദേഹം കണ്ടെത്തി ഒരു മണിക്കൂറിനകം തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കുട്ടിയുടെ പിതാവിന്റെ ഗ്യാരേജില്‍ നിന്ന് സ്‌കൂട്ടര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. ശേഷം ഇയാള്‍ താമസിക്കുന്ന കെട്ടിടത്തിലെ വാച്ച്മാന്റെ കാര്‍ വാങ്ങി അല്‍ മംസാര്‍ ഭാഗത്തേക്ക് കുട്ടിയെ കൊണ്ടുവരികയും അവിടെ മദ്യപിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച് ശബ്ദമുണ്ടാക്കിയ കുട്ടിയെ അറബികള്‍ തലയില്‍ ഇടുന്ന വസ്ത്രമായ ഗുട്ര ഉപയോഗിച്ച് കഴുത്ത് നെരിച്ച് കൊല്ലുകയായിരുന്നുവെന്ന് മേജര്‍ ജനറല്‍ അല്‍ മന്‍സൂരി വ്യക്തമാക്കി. ശേഷം ഇയാള്‍ കുട്ടിയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് പോവുകയും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുവന്ന് അക്കാഡമിക് സിറ്റി റോഡിലെ മരച്ചുവട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

Latest