Kerala
മുഖ്യമന്ത്രിക്കും ആര്യാടനും എതിരെയുള്ള വിജിലന്‍സ് കോടതി വിധിക്ക് സ്റ്റേ
കൊച്ചി: വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചു. സ്റ്റേ അനുവദിച്ച ഹൈക്കോടതി വിജിലന്‍സ് ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. പദവിയെക്കുറിച്ച് ജഡ്ജ് ബോധവാനല്ലെന്നും ജഡ്ജിക്കെതിരെ നടപടി വേണമെന്നും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കെതിരെ എഫ് ഐ ആറിന് ഉത്തരവിട്ടത് അടിസ്ഥാനതത്ത്വം പോലെ പാലിക്കാതെയാണെന്നും അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് ഉബൈദ് പറഞ്ഞു. അതേ സമയം സ്വയം വിരമിക്കാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന്‍ അപേക്ഷ നല്‍കി
ആര്യാടനും മുഖ്യമന്ത്രിയും നല്‍കിയ ഹരജിയില്‍ വാദങ്ങള്‍ക്ക് നില്‍ക്കാതെയാണ് ഹൈക്കോടതി സ്‌റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് നേരെ ആരോപണം ഉയര്‍ന്നാല്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തെറ്റായ കീഴവഴക്കം സൃഷ്ടിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാത്തിനും നടപടി വന്നാല്‍ പൊതുപ്രവര്‍ത്തകര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.
സരിത നായര്‍ സോളര്‍ കമ്മിഷനു നല്‍കിയ മൊഴികളും അവയുടെ അടിസഥാനത്തില്‍ ഉണ്ടായ മാധ്യമവാര്‍ത്തകളും മാത്രം പരിഗണിച്ചാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഒരു ദ്രുതപരിശോധന പോലും നടന്നിട്ടില്ല. ഒരു ഏജന്‍സിയും അന്വേഷണം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വിജിലന്‍സ് കോടതിയുടെ നടപടി നിയമപരമയി നിലനില്‍ക്കിന്നായാരിരുന്നു മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദം
മുഖ്യമന്ത്രിയ്ക്കും ആര്യാടനും സോളാര്‍ പദ്ധതി നടപ്പാക്കാനായി കോഴ നല്‍കിയെന്ന സരിത എസ്.നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി സുപ്രധാന ഉത്തരവിറക്കിയത്. സോളാര്‍ കമ്മീഷനിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫാണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു