Gulf
LIVE BLOG: മിന ദുരന്തം: മലയാളികൾ അടക്കം മരിച്ചവരുടെ എണ്ണം 717 ആയി
[liveblog]
മക്ക: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മക്കയില്‍ വീണ്ടും വന്‍ ദുരന്തം. മിനയിലെ കല്ലേറ് കര്‍മത്തിനിടയില്‍ തിക്കിലും തിരക്കിലുംപെട്ട് രണ്ട് മലയാളികള്‍ അടക്കം 717 പേര്‍ മരിച്ചു. 863 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുര്‍റഹ്മാന്‍, കണ്ണൂര്‍ കണിയാങ്കണ്ടി അബൂബക്കര്‍ ഹാജി എന്നിവരാണ് മരിച്ച മലയാളികൾ. കണ്ണൂര്‍ അഴീക്കല്‍ സ്വദേശിയായ മുഹമ്മദ് എന്നയാളും മരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹം അപകടത്തില്‍പ്പെട്ടല്ല മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മലയാളികൾക്ക് പരുക്കേൽക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. 717 പേര്‍ മരിച്ചതായി സഉൗദി സിവില്‍ ഡിഫന്‍സ് അധികൃതരാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ സഉൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. 1990ന് ശേഷം മക്കയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്നത്തേത്.
സഊദി സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് ജംറത്തുല്‍ കുബ്‌റയില്‍ അപകടം ഉണ്ടായത്. സുഖുല്‍ അറബ് റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുള്ള 204ാം നമ്പര്‍ സ്ട്രീറ്റിലാണ് അപകടം. ചൂട് വര്‍ധിക്കുന്നതിന് മുമ്പായി കല്ലേറ് പൂര്‍ത്തിയാക്കി മടങ്ങാനായി ധാരാളം പേര്‍ എത്തിയതാണ് അപകട കാരണം. ദുരന്തം നടക്കുമ്പോള്‍ നാലായിരത്തോളം ഹാജിമാര്‍ ഇവിടെ ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ തിരസ്കരിച്ച് ഹാജിമാര്‍ കൂട്ടമായി എത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. കല്ലെറിയാൻ വരുന്നവരും എറിഞ്ഞ് മടങ്ങുന്നവരും ഒരേ വഴിയില്‍ പ്രവേശിച്ചതോടെ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.
മരിച്ചവരെയും പരുക്കേറ്റവരെയും സുരക്ഷാ സേന ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മക്കയിലെയും പരിസരങ്ങളിലെയും ആശുപത്രികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മിനയിലെ പ്രധാന ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
അപകട മേഖല പൂര്‍ണമായി സൈന്യത്തിന്റെ നിയന്ത്രണത്തിലാണിപ്പോഴുള്ളത്. 4000 സുരക്ഷാ ഭടന്‍മാര്‍ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. അപകടത്തിന് ശേഷം ജംറയിലെ കല്ലേറ് സാധാരണ നിലയിലേക്ക് മാറ്റാന്‍ സുരക്ഷാ സേനക്ക് വേഗത്തില്‍ സാധിച്ചു. ജംറയിലെ കല്ലേറ് സുഗമമായി നടക്കുന്നതിന് നിരവധി ക്രരമീകരണങ്ങള്‍ അധികൃതര്‍ നടത്തിയിരുന്നു. 1,60,000 ടെന്റുകളാണ് മിനയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ദുരന്തമുണ്ടാകുന്നത്. കഴിഞ്ഞയാഴ്ച മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 107 പേര്‍ മരിച്ചിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഹെല്‍പ്‌ലൈന്‍ തുടങ്ങി. നമ്പര്‍: 00966125458000, 009661254960000
1990ലെ ഹജ്ജ് വേളയിലാണ് മിനയില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായത്. മക്കാ നഗരത്തിലേക്കു കടക്കാനുള്ള തുരങ്കത്തിൽ തിക്കിലും തിരക്കിലുംപെട്ട് 1426 പേരാണ് അന്ന് മരിച്ചത്. ഇതില്‍ അഞ്ച് മലയാളികളും ഉള്‍പ്പെട്ടിരുന്നു. 1994ൽ തിക്കിലും തിരക്കിലും 270 ഹാജിമാർ മരിച്ചു. 1997ൽ മിനായിലെ തമ്പുകളിലുണ്ടായ തീപ്പിടുത്തത്തില്‍ 343 പേർ മരിച്ചു. 1998ൽ തിരക്കിൽപ്പെട്ട് നൂറ്റൻപതോളം പേരും 2001ൽ 36 പേരും മരിച്ചു. 2006ലുണ്ടായ ദുരന്തത്തിൽ നാന്നൂറോളം ഹാജിമാരാണ് മരിച്ചത്.
ദുരന്തഭൂമിയില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍: