Connect with us

International

എത്യോപ്യയില്‍ വരള്‍ച്ച രൂക്ഷം; 45 ലക്ഷം ജനങ്ങള്‍ ദുരിതത്തില്‍

Published

|

Last Updated

അഡിസ്അബാബ: എത്യോപ്യയില്‍ നിലനില്‍ക്കുന്ന കടുത്ത വരള്‍ച്ച കാരണം ലക്ഷങ്ങള്‍ ദുരിതത്തില്‍. ഇതേ തുടര്‍ന്ന് 45 ലക്ഷം ജനങ്ങള്‍ രാജ്യത്ത് ഭക്ഷ്യസഹായം തേടുന്നതായി യു എന്‍ വ്യക്തമാക്കി. എത്യോപ്യയുടെ കിഴക്കുഭാഗമായ അഫാറിലും തെക്കുഭാഗമായ സോമാലി മേഖലയിലുമാണ് കടുത്തവരള്‍ച്ച നിലനില്‍ക്കുന്നത്. ഒറൊമോ മേഖലയുടെ വടക്ക്- കേന്ദ്രഭാഗങ്ങളിലെയും അംഹാറ, വടക്കു മേഖലയിലെ തിഗ്രായ് ജില്ലകളിലെയും പുല്‍മേടുകളും ജലസംഭരണികളും അസാധാരണ നിലയില്‍ വറ്റിവരണ്ടിരിക്കുകയാണ്. അതേസമയം എത്യോപ്യയില്‍ അടിയന്തര ഭക്ഷ്യസംഭരണ ശാലകളില്‍ രാജ്യത്തിന് മതിയായ വിഭവശേഖരമുണ്ടെന്നും അവ വിതരണം ചെയ്തുകൊണ്ടിരിക്കുകാണെന്നും ഭക്ഷ്യ മന്ത്രാലയ വക്താവ് അലെമായെവ് ബെര്‍ഹാനു മാധ്യമങ്ങളോട് വ്യക്തമാക്കി. യു എന്‍ നടത്തിയ പ്രഖ്യാപനത്തെട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, രാജ്യത്തെ കര്‍ഷകര്‍ പറയുന്നത് മറ്റൊന്നാണ്. തങ്ങള്‍ നിസ്സഹായരാണ്. തങ്ങളുടെ കുടുംബത്തിന് നല്‍കാന്‍ വേണ്ടത്ര യാതൊന്നും കൈയിലില്ല. ഭക്ഷണത്തിന് വേണ്ടി തങ്ങളുടെ മാടുകളെ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷെ വേണ്ടത്ര ആഹാരം ലഭിക്കാതെ അവയും അനാരോഗ്യ നിലയിലെത്തിയിരിക്കുന്നു. ബെല്‍ച്ച എന്ന കര്‍ഷകനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഗോതമ്പ്, ചോളം തുടങ്ങിയ കാര്‍ഷിക വൃത്തി ഉപജീവനമാക്കിയ നിരവധി പേര്‍ കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവും മൂലം ദുരിതം നേരിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.