Connect with us

Kerala

വിവാദങ്ങളുണ്ടാക്കി യു ഡി എഫിനെ പിന്നോട്ടടിക്കാന്‍ സാധ്യമല്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിവാദങ്ങള്‍ ഉണ്ടാക്കി യു ഡി എഫിനെ പിന്നോട്ടടിപ്പിക്കാമെമന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏത് പദ്ധതിയു‌ം വിവാദങ്ങള്‍ സൃഷ്ടിച്ച് നഷ്ടപ്പെടുത്തുന്നുവെന്നതാണ് കേരളത്തിന്റെ പ്രശ്നമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു ഡി എഫിനറെ തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അദാനി ഗ്രൂപ്പിനെ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെടുത്തിയത് കഴിഞ്ഞ ഇടതു സര്‍ക്കാറാണ്. കേരളത്തില്‍ അല്ലായിരുന്നുവെങ്കില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതി നിലവില്‍ വരുമായിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കി ഏത് പദ്ധതിയെയും തകര്‍ക്കുന്നതാണ് കേരളത്തിലെ സ്ഥിതി വിശേഷം. 6000 കോടി രൂപയുടെ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ ഉള്ളതെന്നാണ് പറയുന്നത്. എന്നാല്‍ ആപദ്ധതിയുടെ മൊത്തം ചെലവ് തന്നെ അത്രയേ വരുന്നുള്ളൂ. 600 കൊടി രൂപയുടെ ഭൂമി മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യു ഡി എഫിന്റെ മേഖലാ ജാഥകള്‍ ഇന്ന് നടക്കും. മൂന്നു മേഖലാ ജാഥകളാണ് ഇന്ന് നടക്കുന്നത്. മധ്യമേഖലാ ജാഥ 27ന് തുടങ്ങും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുള്‍പ്പെടുന്ന ജാഥയാണ് തിരുവനന്തപും ്ഗാന്ധിപാര്‍ക്കില്‍ ആരംഭിച്ചത്. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യാണ് ജാഥാ ക്യാപ്റ്റന്‍. എന്‍.രാജന്‍ബാബു വൈസ് ക്യാപ്റ്റനാണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ജാഥ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യും. ക്യാപ്റ്റന്‍ എം.എം.ഹസ്സനും വൈസ് ക്യാപ്റ്റന്‍ സി.പി. ജോണുമാണ്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ കടന്നുപോകുന്ന ജാഥ ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദാണ് ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍ ജെ.ഡി.യു. സെക്രട്ടറി വി.കുഞ്ഞാലി.

കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലൂടെ പോകുന്ന മധ്യമേഖലാജാഥയുടെ ക്യാപ്റ്റന്‍ എന്‍.ജയരാജ് എം.എല്‍.എ.യാണ്. ജോണി നെല്ലൂരാണ് വൈസ് ക്യാപ്റ്റന്‍. ജാഥ 27ന് എറണാകുളത്ത് കെ.എം.മാണി ഉദ്ഘാടനം ചെയ്യും.

Latest