Connect with us

Kerala

ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴക്കടുത്ത് കൊളമല വനമേഖലയില്‍ വെച്ച് ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പുതുപ്പാടി കൂട്ടാല വീട്ടില്‍ കെ കെ മമ്മദ് (74)നെയാണ് കോഴിക്കോട് അഡീഷനല്‍ ആന്‍ഡ് സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം ജി പത്മിനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അഞ്ച് വര്‍ഷം മുമ്പ് കൊളമല വനത്തില്‍ വെച്ച് താമരശ്ശേരി റെയ്ഞ്ചില്‍പ്പെട്ട പുതുപ്പാടി സെക്ഷനിലെ ഫോറസ്റ്റ് ഗാര്‍ഡ് പുന്നശ്ശേരി കുട്ടമ്പൂര്‍ പാറയില്‍ വീട്ടില്‍ പി ദേവദാസ് (40) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
2010 മാര്‍ച്ച് 25 ന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. കൊളമല വനത്തില്‍ മമ്മദ് നായാട്ടിനെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ്കുമാറിനൊപ്പം കാട്ടില്‍ പരിശോധന നടത്തുകയായിരുന്നു ദേവദാസ്. തോക്ക് സഹിതം രാജീവ് കുമാറിന്റെയും ദേവദാസിന്റെയും മുമ്പില്‍പെട്ട മമ്മദ് പിടിക്കപ്പെടും എന്നുറപ്പായതോടെ രക്ഷപ്പെടാന്‍ വേണ്ടി ദേവദാസിന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വെടിയേറ്റ ദേവദാസിനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ മൂന്നിന് രാത്രി 10.30 ഓടെ മരിച്ചു. സംഭവത്തിന് ശേഷം രാജീവിന് നേരെ വെടിയുതിര്‍ക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രാജീവിന്റെ വയറിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് മമ്മദ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. രാവിലെ ഒമ്പതോടെ ഈങ്ങാപ്പുഴ സ്റ്റാന്‍ഡില്‍ വെച്ചാണ് മമ്മദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രാവിലെ പതിനൊന്നോടെ കോടതിയില്‍ ഹാജരാക്കി.
അന്നത്തെ താമരശ്ശേരി സി ഐ ആയിരുന്ന അബ്ദുര്‍റസാഖ് ആണ് കേസ് അന്വേഷിച്ചത്. ദേവദാസിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് അഡ്വ. ബി എന്‍ ബിനേഷ് ബാബു, അഡ്വ. ടി അരുണ്‍ ജോഷി എന്നിവരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുകയായിരുന്നു. നാല് മാസം നീണ്ട വിചാരണവേളയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. അമ്പതോളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി. തോക്കും വെടിയുണ്ടയും കത്തിയുമടക്കം 19 തൊണ്ടി മുതലുകളും വാദി ഭാഗം കോടതിയില്‍ ഹാജരാക്കി.

Latest