Connect with us

Malappuram

ചെറുകോട് അഴുക്കുചാല്‍ നിര്‍മാണം പാതിവഴിയില്‍

Published

|

Last Updated

വണ്ടൂര്‍: ചെറുകോട് അങ്ങാടിയിലെ അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ചതോടെ ഇതിനായി പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുനര്‍നിര്‍മാണവും പ്രതിസന്ധിയിലായി. രണ്ട് മാസം മുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയതോടെ യാത്രക്കാര്‍ വെയിലും മഴയും മഞ്ഞുമേറ്റ് ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. വടപുറം-പട്ടിക്കാട് സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് ചെറുകോട് അങ്ങാടിയിലും അഴുക്കുചാല്‍ നിര്‍മിക്കുന്നത്. 18 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ചെറുകോട് അങ്ങാടിയിലെ ജംഗ്ഷന്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം വരെയാണ് അഴുക്കുചാല്‍ നിര്‍മിക്കുന്നത്. ഇതില്‍ വില്ലേജ് ഓഫീസ് മുതല്‍ ബസ് വെയിറ്റിംഗ് ഷെഡ് വരെയുള്ള ഭാഗം വരെ അഴുക്കുചാല്‍ നിര്‍മിക്കുകയും ഇരു വശങ്ങളും സിമന്റിട്ട് ശരിയാക്കിയിട്ടുമുണ്ട്. എന്നാല്‍ ബസ് വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റാതെ അവശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കാനാകില്ലെന്ന് പറഞ്ഞ് രണ്ട് മാസം മുമ്പ് പൊളിച്ചുമാറ്റുകയായിരുന്നു. ഈ സ്ഥലത്തു നിന്ന് അല്‍പം മാറി പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും രണ്ട് ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ അഴുക്കുചാല്‍ പ്രവൃത്തികള്‍ വൈകുന്നതിനാല്‍ ഇതിന്റെ നിര്‍മാണവും വൈകുകയാണ്.