Connect with us

Palakkad

സുരക്ഷാ സംവിധാനമില്ലാത്ത ഫാക്ടറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കും: മ്രന്തി ഷിബു ജോണ്‍

Published

|

Last Updated

പാലക്കാട്: തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്ക് ഉടന്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
വിദ്യുച്ഛക്തിയും തൊഴിലും തൊഴിലാളിക്ഷേമവും സംബന്ധിച്ച നിയമസഭാ വിഷയ നിര്‍ണ്ണയ സമിതിയംഗങ്ങളോടൊപ്പം കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറികള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ മുതല്‍ ഫാക്ടറികള്‍ക്കെതിരെ നടപടിയാരംഭിക്കാന്‍ ഫാക്ടറി ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കഞ്ചിക്കോട് മേഖലയിലെ സ്റ്റീല്‍ ഫാക്ടറികളില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതായും മനുഷ്യാവകാശ ധ്വംസനം നടക്കുന്നതായുമുളള പരാതികള്‍ പരിശോധിക്കുന്നതിനാണ് സമിതി ഫാക്ടറി സന്ദര്‍ശിച്ചത്. കിട്ടിയ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഫാക്ടറികള്‍ അത്തരം ക്രമീകരണങ്ങള്‍ ഒരുക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം. ഫാക്ടറി ഉടമകള്‍ നല്‍കിയ വിവരങ്ങളും തൊഴിലാളികള്‍ നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കാലകാലങ്ങളായി സര്‍ക്കാര്‍ സംവിധാനങ്ങളും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.
നിയമസഭാ സമ്മേളനത്തിനുശേഷം കഞ്ചിക്കോട് വ്യവസായമേഖല , വിഷയ നിര്‍ണയ സമിതി വീണ്ടും സന്ദര്‍ശിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും മതിയായ സുരക്ഷയും ഉറപ്പാക്കണം. സ്റ്റീല്‍ ഫാക്ടറികളില്‍ കൂടുതല്‍ തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള കരാര്‍ തൊഴിലാളികളാണ്. ഫാക്ടറികളുടെയും തൊഴിലാളികളുടെയും കരാര്‍ തൊഴിലാളികളുടെയും സമഗ്ര വിവരശേഖരണത്തിന് തൊഴില്‍ വകുപ്പ് പ്രതേ്യക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി നിര്‍ദ്ദേശം നല്‍കി. വിഷയ നിര്‍ണയ സമിതി അംഗങ്ങളും എം എല്‍ എമാരായ എ കെ ബാലന്‍, എം ചന്ദ്രന്‍, എം ഹംസ, എ കെ ശശീന്ദ്രന്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.

Latest