Kerala
ഇന്ധന വില: നികുതി കൂട്ടി ജനത്തെ പിഴിയുന്നു
തിരുവനന്തപുരം: ആഗോള വിപണിയില്‍ ഇന്ധനവില കുറയുന്നതനുസരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിച്ച് നികുതി കൂട്ടുന്നു. ജനത്തിന് കിട്ടേണ്ട ആനുകൂല്യം നിഷേധിച്ച് ഖജനാവ് വീര്‍പ്പിക്കുമ്പോഴും ഒരു പ്രതിഷേധവും ഇതിന്റെ പേരില്‍ ഉയരുന്നില്ലെന്നതാണ് വസ്തുത. പൊതു വിപണിയില്‍ ഇന്ധന വില കുറയുന്നതിന് അനുസരിച്ച് കഴിഞ്ഞ 21 ദിവസത്തിനിടെ ഏഴു രൂപയോളമാണ് നികുതി കൂട്ടിയത്. നാല് മാസമായി ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നുണ്ടെങ്കിലും പൊതുജനത്തിന്റെ ഇതിന്റെ ആനുകൂല്ല്യം ലഭിക്കുന്നില്ല.
കഴിഞ്ഞ ആഗസ്റ്റില്‍ പെട്രോള്‍ വില 77.26 രൂപയായിരുന്നത് ഇപ്പോള്‍ 68.86 ആയി കുറഞ്ഞു. വിലക്കുറവ് പരിഗണിച്ചാണെങ്കില്‍ ഇതിനേക്കാള്‍ താഴെയാണ് വില നില്‍ക്കേണ്ടതെങ്കിലും അവസരം മുതലാക്കി നികുതി കൂട്ടിയ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വില കുറയുന്നത് തടയുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഒന്നര രൂപ വീതം എക്‌സൈസ് തീരുവ കൂട്ടിയതിലൂടെ പ്രതിവര്‍ഷം 15000 കോടി രൂപ അധികമായി ഖജനാവിലെത്തുമെന്ന് ഉറപ്പാക്കി. ഇതുകണ്ട കേരളവും മടിച്ച് നിന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ഒരിക്കല്‍ കൂടി ജനത്തിന്റെ തലയില്‍ വെച്ച് കേരളം രണ്ടു തവണ വില്‍പ്പന നികുതി കൂട്ടി. രണ്ട് തവണയായി പെട്രോളിനു കൂട്ടിയ നികുതി 2.10 രൂപയും ഡീസലിന് 1.85 രൂപയും. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിനു ഈടാക്കുന്ന 68.86 രൂപയില്‍ സംസ്ഥാന നികുതി മാത്രം 21.30 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലില്‍ സംസ്ഥാന ഖജനാവിലെത്തുന്നത് 13.88 രൂപയും.
ഏറ്റവുമൊടുവിലായി പെട്രോള്‍ ലിറ്ററിന് 69 പൈസയും ഡീസലിന് 49 പൈസയുമാണ് കൂട്ടിയത്. പെട്രോളിയം കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചപ്പോഴുണ്ടായ നികുതി വരുമാന നഷ്ടം നികത്താനാണെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ നിരത്തുന്നത്. സംസ്ഥാനത്തിന്റെ പ്രധാന നികുതി വരുമാനങ്ങളിലൊന്നു പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നാണ്. പെട്രോളിനും ഡീസലിനും വില കൂടിക്കൊണ്ടിരുന്നത്.