Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ്: ആദ്യ ഗഡുവായി 100 കോടി

Published

|

Last Updated

CALICUT-KOZHIKODEകോഴിക്കോട്: മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വിപുലീകരണത്തിന് ആദ്യ ഗഡുവായി 100 കോടി രൂപ ലഭിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതു സംബന്ധിച്ച് ഉറപ്പുനല്‍കിയതായി ജില്ലാ കല്കടര്‍ സി എ ലത അറിയിച്ചു. മലാപ്പറമ്പ് എ ഡി എം ക്വാര്‍ട്ടേഴ്‌സ് മുതല്‍ വെള്ളിമാട്കുന്ന് വരെയുള്ള സ്ഥലമുടമകളുടെ പ്രയാസങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

വിലനിര്‍ണയം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മാനാഞ്ചിറ മുതല്‍ ശിവപുരി ടെമ്പിള്‍ റോഡുവരെയുള്ള സ്ഥലമുടമകളുടെയും യോഗം കലക്ടറേറ്റില്‍ നടന്നു. ആറാം സ്‌ട്രെച്ചില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആശ്വാസ തുകയും പലിശയും അടക്കം 13,16,273 രൂപയാണ് സെന്റിന് തറവിലയായി നിശ്ചയിച്ചിരുന്നത്.
ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ തുകയായി 14 ലക്ഷം രൂപയാണ് സെന്റിന് തറവിലയായി കലക്ടര്‍ നിര്‍ദേശിച്ചത്. ഒന്നാം സ്ട്രച്ചില്‍ ഉള്‍പ്പെട്ടവര്‍ക്ക് സെന്റിന് തറവിലയായി 16,68,128 രൂപയാണ് നിശ്ചയിച്ചത്. കലക്ടര്‍ നിര്‍ദേശിച്ച അന്തിമതുക 21 ലക്ഷമാണ്. മൊത്തം ആറ് സ്ട്രച്ചിലും ഉള്‍പ്പെട്ടവര്‍ക്ക് വര്‍ധനവടക്കം 450 കോടി രൂപയാണ് നിര്‍ദേശിച്ചത്. വിലനിര്‍ണയം സംബന്ധിച്ച് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തയ്യാറാക്കുന്ന ശിപാര്‍ശ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിക്ക് കൈമാറും. സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരം കിട്ടി ഫണ്ട് ലഭ്യമായാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. വിലനിര്‍ണയത്തിനായി മൊത്തം ആറ് പ്രമാണങ്ങളാണ് കമ്മിറ്റി പരിഗണിക്കുന്നത്. വില അംഗീകരിച്ചവരുടെ സമ്മതപത്രം സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥതല പരിശോധനകള്‍ക്ക് ശേഷം എല്ലാ സ്‌ട്രെച്ചിലും ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ക്കുള്ള വിലയും തൊഴിലാളികളുടെ പുനരധിവാസവും ചര്‍ച്ചചെയ്ത് നടപടികളെടുക്കും. വിട്ടുനില്‍ക്കുന്ന സ്ഥലമുടമകളുടെയും മതിയായ രേഖകള്‍ ഇല്ലാത്തവരുടെയും ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കും. വില അംഗീകരിച്ചവര്‍ക്ക് ലാന്‍ഡ് അക്വിസിഷന്‍ റിവ്യു കേസിന് പോകാന്‍ അനുവാദമില്ല. കമ്മിറ്റിയുടെ ഉത്തരവ് ലഭിച്ചാല്‍ റോഡ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
യോഗത്തില്‍ സീനിയര്‍ ഫൈനാന്‍സ് ഓഫീസര്‍ ജെസ്സി ഹെലന്‍ ഹമീദ്, ഡെപ്യൂട്ടി കലക്ടര്‍ സി മേഹനന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റംല, കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് ഉദ്യോഗസ്ഥരായ സാബു കെ ഫിലിപ്പ്, കെ ലേഖ, കെ പി കോയമോന്‍ പങ്കെടുത്തു.

Latest