Connect with us

Kozhikode

വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാന്‍ നാട്ടുകാരുടെ ഹര്‍ത്താല്‍

Published

|

Last Updated

കോഴിക്കോട്: മാസങ്ങള്‍ക്ക് മുമ്പ് പൈപ്പിടല്‍ പ്രവൃത്തിക്കായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് തൊണ്ടയാട് മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഭാഗത്ത് നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തി.
ഇന്നലെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെ മെഡിക്കല്‍ കോളജ്- തൊണ്ടയാട് റോഡ് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശത്തെ കടകള്‍ തുറന്നില്ല. വാഹനങ്ങള്‍ തടയാന്‍ ഹര്‍ത്താന്‍ അനുകൂലികള്‍ തയ്യാറായില്ലെങ്കിലും ഇവരില്‍ ആരും സ്വന്തം വാഹനങ്ങള്‍ നിരത്തിലിറക്കിയില്ല. മെഡിക്കല്‍ കോളജ് മുതല്‍ തൊണ്ടയാട് വരെ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ഇനിയും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഇവര്‍ അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രി, ദേവഗിരി കോളജ്, നിരവധി സ്‌കൂളുകള്‍ എന്നിവടങ്ങളിലേക്കുള്ള സഞ്ചാര പാതയാണ് ഇത്. റോഡിന്റെ ശോച്യാവസ്ഥ കാരണം നിരവധി അപകടങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. രണ്ട് മരണങ്ങളും സംഭവിച്ചു. പക്ഷെ ഇക്കാര്യത്തില്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. മെഡിക്കല്‍ കോളജിലെ മലിന ജലം ശുദ്ധീകരിച്ച് കനോലി കനാലില്‍ ഒഴുക്കി വിടുന്നതിനായി വാട്ടര്‍ അതോറിറ്റിയാണ് ആദ്യമായി റോഡ് കുഴിച്ചത്. അത് പൈപ്പിട്ട് മണ്ണ് മൂടിയതിന് ശേഷം റോഡിന് നടുവില്‍ വീതിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തു. നിരവധി തടസ്സങ്ങളുണ്ടായെങ്കിലും പിന്നീട് പൈപ്പ് ലൈന്‍ സ്ഥാപിച്ച് റിപ്പയര്‍ വര്‍ക്കിനായി പി ഡബ്ല്യൂ ഡിക്ക് കൈമാറുകയും ചെയ്തു. നാല് കോടി രൂപ ഇതിനായി പി ഡബ്ല്യൂ ഡിക്ക് അനുവദിക്കുകയും ചെയ്തു. എന്നാല്‍ റോഡ് നിര്‍മാണ പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. പൈപ്പ് ലൈന്‍ ഇടുന്നതിന് വേണ്ടി കുഴിയെടുത്തപ്പോള്‍ പൊട്ടിപ്പോയ ശുദ്ധജല വിതരണ പൈപ്പുകള്‍ നന്നാക്കാതെ മണ്ണിട്ടു മൂടിയതിനാല്‍ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെളളം കിട്ടാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Latest