Connect with us

Wayanad

ഓണിവയല്‍ ഫ്‌ളാറ്റ് ആഗസ്ത് 19ന് മുഖ്യമന്ത്രി ആദിവാസികള്‍ക്കു കൈമാറും

Published

|

Last Updated

കല്‍പ്പറ്റ: ആദിവാസികള്‍ക്കായി കല്‍പ്പറ്റ നഗരസഭ നിര്‍മിച്ച ഫഌറ്റിന്റെ ഉദ്ഘാടനം ആഗസ്ത് 19ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ പി പി ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട്‌കോടി രൂപ ചെലവില്‍ 17 കുടുംബങ്ങള്‍ക്കായാണ് ഫഌറ്റ് നിര്‍മിച്ചത്. മിനുക്കുപണികളും മറ്റുമാണ് ബാക്കിയുള്ളത്. കെട്ടിടം ഉടന്‍ കൈമാറാനാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതാണ് പ്രവൃത്തി വൈകാനിടയാക്കിയതെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ 24ാം വാര്‍ഡില്‍ കലക്ടറുടെയും ജില്ലാ പോലിസ് മേധാവിയുടെയും ഔദ്യോഗിക വസതികള്‍ക്കടുത്താണ് ഓണിവയല്‍ പണിയ കോളനി. ഇവിടെ 15 സെന്റ് ഭൂമിയില്‍ നിര്‍മിച്ച ഫഌറ്റില്‍ 17 കുടുംബങ്ങള്‍ക്ക് താമസിക്കാം. ബി.ആര്‍.ജി.എഫില്‍ 65 ലക്ഷവും കോര്‍പസ് ഫണ്ടില്‍ 50 ലക്ഷവും ടി.എസ്.പിയില്‍ 25 ലക്ഷവും നഗരസഭയുടെ സ്വന്തം ഫണ്ടില്‍ നിന്ന് 50 ലക്ഷവുമാണ് മുതല്‍മുടക്ക്. രണ്ടു ബെഡ്‌റൂം, അടുക്കള, സിറ്റൗട്ട്, ആധുനിക രീതിയിലുള്ള ബാത്ത് റൂം അടങ്ങുന്നതാണ് ഒമ്പത് വീടുകള്‍. ഒരു ബെഡ് റൂമുള്ളതാണ് എട്ട് വീടുകള്‍. പൊതുവായി റിക്രിയേഷന്‍ ഹാളുമുണ്ട്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കാണ് രണ്ട് കിടിപ്പുമുറികളുള്ള ഫഌറ്റ് അനുവദിക്കുക. കഴിഞ്ഞ മെയ് മാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിട്ടത്. പരിമിതികള്‍ക്ക് നടുവിലായിരുന്നു ഓണിവയല്‍ കോളനിയിലെ ആദിവാസികളുടെ ജീവിതം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമടക്കം അവരെ അലട്ടിയിരുന്നു. ഈ അവസ്ഥക്ക് മാറ്റം വരുത്തുന്നതിനാണ് നഗരസഭ ഫഌറ്റ് നിര്‍മാണം ആസൂത്രണം ചെയ്തത്. ഓണിവയലില്‍ നിലവിലുള്ള ആദിവാസി വീടുകള്‍ പൊളിച്ചുമാറ്റിയാണ് ഫഌറ്റ് നിര്‍മാണം ആരംഭിച്ചത്. വീടുകള്‍ പൊളിച്ചതോടെ പാര്‍പ്പിടരഹിതരായ കുടുംബങ്ങളെ മുണ്ടേരിയില്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് തത്കാലം മാറ്റിയിരുന്നു. ആദിവാസികളുമായി കൂടിയാലോചിച്ചാണ് ഫഌറ്റ് നിര്‍മാണം ആസൂത്രണം ചെയ്തത്. ഓണിവയലിലെ ആദിവാസികളില്‍ താത്പ്പര്യമുള്ളവര്‍ക്ക് അട്ടപ്പാടിയിലെ മാതൃകാ പാര്‍പ്പിടപദ്ധതി പരിചയപ്പെടാനും നഗരസഭ സൗകര്യമൊരുക്കിയിരുന്നു. ഫഌറ്റ് നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് ആദിവാസികളെ പ്രത്യേക വാഹനത്തില്‍ അട്ടപ്പാടിക്ക് കൊണ്ടുപോയി. ഓണിവയലില്‍ നാലു നിലകളുള്ള കെട്ടിടം നിര്‍മിക്കാനായിരുന്നു ആദ്യം നഗരസഭ പദ്ധതിയിട്ടത്. ആദിവാസികളില്‍ ചിലര്‍ എതിര്‍ത്തപ്പോഴാണ് രണ്ടുനില കെട്ടിടം മതിയെന്നു ഭരണസമിതി തീരുമാനിച്ചത്. എ പി ഹമീദ്, അഡ്വ. ടി ജെ ഐസക്, കെ പ്രകാശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest