Connect with us

Palakkad

സ്ത്രീയെ ചാക്കില്‍കെട്ടി റോഡില്‍ ഉപേക്ഷിച്ച സംഭവം: കൊലപാതകമാണെന്ന് തെളിഞ്ഞു

Published

|

Last Updated

പാലക്കാട്: കുഴല്‍മന്ദത്തിനടുത്ത് ചിതലിയില്‍ റോഡരികില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇതു സംബന്ധിച്ച് സ്ത്രീയുടെ കാമുകനായ തൃശൂര്‍ മണ്ണൂത്തി പൂച്ചട്ടി സ്വദേശി അനില്‍കുമാര്‍ (35) പോലീസിന്റെ നിരീക്ഷണത്തിലാണ്.
ഇയാള്‍ നെഞ്ചുവേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍ മണ്ണൂത്തി പൂച്ചട്ടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ലിസി എന്ന ഷൈനി (50) ആണ് കൊല്ലപ്പെട്ടത്. പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മുമ്പ് രണ്ട് വിവാഹം കഴിച്ചിട്ടുള്ള ലിസികുറച്ചുനാളുകളായി പൂച്ചട്ടിയിലെ വാടകവീട്ടില്‍ അനില്‍കുമാ (35)റിനോടൊപ്പമാണ് താമസം. അനില്‍കുമാറാണ് ഈ വാടകവീട് എടുത്തുനല്‍കിയിട്ടുള്ളത്. ലിസിയുടെ ആദ്യ വിവാഹത്തിലും രണ്ടാം വിവാഹത്തിലും മൂന്ന് കുട്ടികള്‍ വീതമുണ്ട്. ആദ്യ ഭര്‍ത്താവ് മരണപ്പെട്ടു. രണ്ടാം ഭര്‍ത്താവ് ഭാര്യയുടെ ദുഃസ്വഭാവത്തെത്തുടര്‍ന്ന് ഇവരെ ഉപേക്ഷിച്ചു. അനില്‍കുമാറിനും വേറെഭാര്യയും കുട്ടികളുമുണ്ട്.
അടുത്ത കാലത്തായി ലിസിയും അനില്‍കുമാറും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. ലിസിയുടെ രണ്ടാം വിവാഹത്തിലെ മകളായ പതിനേഴുകാരിയുമായി അനില്‍കുമാറിനുള്ള സഭ്യേതരമായ ബന്ധത്തെച്ചൊല്ലിയായിരുന്നു വഴക്ക്.
തൃശൂരിലെ ഒരു സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഈ കുട്ടി ലിസിയോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടാം തിയതി ഇതിനെ ചൊല്ലി വഴക്കുണ്ടാകുകയും അനില്‍ തല്ലിയതിനെ തുടര്‍ന്ന് ലിസി താഴെ വീണ് തലക്ക് പരുക്കേറ്റ് മരിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് അനില്‍കുമാര്‍ ലിസിയുടെ മൃദേഹം ചാക്കിലാക്കി കുഴല്‍മന്ദം ചിതലിയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു. മൃതദേഹം ചാക്കിലാക്കാന്‍ മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് കുഴല്‍മന്ദം എസ് ഐ കെ ജി രവീന്ദ്രന്‍ പറഞ്ഞു. അനില്‍കുമാറിനെ വിശദമായി ചോദ്യം ചെയ്താലേ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. മൃതദേഹം കടത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന അനില്‍കുമാറിന്റെ നാനോ കാര്‍ തൃശൂര്‍ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമങ്ങളില്‍ അജ്ഞാതമൃതദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ കണ്ട് സംശയം തോന്നിയ ലിസിയുടെ മുന്‍ ഭര്‍ത്താവും മകളും മകളുടെ ഭര്‍ത്താവും, ലിസിയോടൊപ്പം താമസിച്ചിരുന്ന മകളും ഇന്നലെ കുഴല്‍മന്ദം പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി അനില്‍കുമാറിന്റെ പങ്ക് വെളിപ്പെടുത്തിയത്.
സംഭവസമയത്ത് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നു. അനില്‍കുമാര്‍ പെണ്‍കുട്ടിയോട് അമ്മയുമായി വഴക്കുണ്ടായതായും തല്ലിയതായും പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴക്കുന്നുണ്ട്. പോലീസ് അന്വേഷിക്കുന്നതായി ബോധ്യപ്പെട്ട അനില്‍കുമാര്‍ ഇന്നലെ നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഒല്ലൂര്‍, വിയ്യൂര്‍, കുഴല്‍മന്ദം പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Latest