Connect with us

Ongoing News

സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് പണം മുടക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കേണ്ടതില്ലെന്നും എന്നാല്‍ ലോക ബേങ്ക് അടക്കമുള്ള സാമ്പത്തിക സ്രോതസ്സുകളില്‍ നിന്ന് പണം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിയാല്‍ മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും സ്വകാര്യനിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ സി ജോസഫ് അറിയിച്ചു. സബര്‍ബന്‍ റെയില്‍ പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ച മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ സി എം ഡി രാകേഷ് സക്‌സേനയെ മന്ത്രിസഭാ യോഗത്തില്‍ വിളിച്ചുവരുത്തിയാണ് ചര്‍ച്ച ചെയ്തത്. പദ്ധതിയുടെ ആദ്യ ഘട്ടമായ തിരുവനന്തപുരം- ചെങ്ങന്നൂര്‍ ഇരട്ടപ്പാത വഴിയുള്ള സബര്‍ബന്‍ റെയില്‍ ഗതാഗതത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് രാജേഷ് സക്‌സേന യോഗത്തില്‍ അവതരിപ്പിച്ചു. സബര്‍ബന്‍ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 3,330 കോടി രൂപയാണ് ആകെ ചെലവ് വരുന്നത്. എന്നാല്‍ ഈ തുക മുടക്കാന്‍ സര്‍ക്കാറിന് കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ പദ്ധതിക്ക് വേണ്ട പണം നല്‍കാന്‍ റെയില്‍വേയും തയ്യാറാകാനിടയില്ലെന്നും ഈ സാഹചര്യത്തിലാണ് പണം കണ്ടെത്താന്‍ മറ്റ് വഴികള്‍ തേടുന്നതെന്നും മന്ത്രി പറഞ്ഞു.
മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ സമര്‍പ്പിച്ച പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം അക്കാര്യം മുംബൈ റെയില്‍ വികാസ് കോര്‍പറേഷനെ അറിയിക്കും. വീണ്ടും മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇത് വിലയിരുത്തിയ ശേഷമാകും പദ്ധതിക്ക് അന്തിമ രൂപം നല്‍കുക. പദ്ധതിയുടെ രണ്ടാം ഘട്ടമായി ചെങ്ങന്നൂര്‍ മുതല്‍ എറണാകുളം വരെയാണ് സബര്‍ബന്‍ റെയില്‍ നടപ്പാക്കുന്നത്. പദ്ധതിക്ക് വേണ്ടി നിലവിലുള്ള ഇരട്ടപ്പാത ഉപയോഗിക്കാന്‍ കഴിയുമെന്നും സ്ഥലമേറ്റെടുക്കല്‍ പോലുള്ള പ്രതിസന്ധികള്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.
തീരദേശപരിപാലന നിയമത്തിലെ സി ആര്‍ ഇസെഡുമായി (കോസ്റ്റല്‍ റെഗുലേഷന്‍ സോ ണ്‍) ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്ന ശേഷം മ ത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ മാറ്റം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മന്ത്രിസഭയില്‍ പൊതുവായ ധാരണയുണ്ടായി. ഇതിനു പരിഹാരം നിര്‍ദേശിക്കാന്‍ 30ന് ചേരുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മുഴുവന്‍ മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഭേദഗതിയും കൈക്കൊള്ളേണ്ട നടപടികളും തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
റബ്ബര്‍ വിലയിടിവ് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.