Kozhikode
മലാപ്പറമ്പ് എ യു പി സ്‌കൂള്‍: ഫണ്ട് ശേഖരണം തുടങ്ങി
കോഴിക്കോട്: കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട മലാപ്പറമ്പ് എ യു പി സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് ശേഖരിക്കുന്നു. ഇതിനായി സംഘടനകളും വ്യക്തികളും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിഷുവിന് ശേഷം നിര്‍മാണ പ്രവൃത്തി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ കെട്ടിടം പണി
പരമാവധി പൂര്‍ത്തീകരിക്കാനാണ് സംരക്ഷണ സമിതി ലക്ഷ്യമിടുന്നത്.
സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മയും രംഗത്തുണ്ട്. ഈ ശ്രമങ്ങള്‍ക്ക് ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായമുണ്ട്. കെട്ടിടം നിര്‍മിക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. സൊസൈറ്റിയുടെ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗ തീരുമാന പ്രകാരം സ്‌കൂള്‍ സംരക്ഷണ സമിതിയുടെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബേങ്കിന്റെ മലാപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതിനായി 249001000001625 അക്കൗണ്ട് നമ്പറില്‍ (ഐ എഫ് എസ് കോഡ്: ഐ എഫ് എസ് സി 10 ബി എ 0002490) തുക നിക്ഷേപിക്കുകയോ ചെക്കുകള്‍ നല്‍കുകയോ ചെയ്യാം. പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായമാണ് സംരക്ഷണ സമിതി പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാന്‍ ഭാസി മലാപ്പറമ്പ് വ്യക്തമാക്കി.
ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുമാറ്റിയ മലാപ്പറമ്പ് എ യു പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ ശ്രമം നടത്തുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. പൊളിച്ചുനീക്കിയ സ്‌കൂള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഫണ്ട് പ്രശ്‌നമാകില്ലെന്നും മന്ത്രി സൂചിപ്പിച്ചു.
സ്‌കൂള്‍ മാനേജര്‍ പി കെ പത്മരാജനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേവായൂര്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍വകക്ഷി യോഗത്തില്‍ സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തീരുമാനം നടപ്പാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് സൂചന. മാനേജറുടെ വിശദീകരണം കേള്‍ക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ല. ഇയാളെ കണ്ടുകിട്ടാതെ എങ്ങനെ വിശദീകരണം തേടും എന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ പ്രസന്നകുമാരി ചോദിച്ചത്. സ്ഥലം മാനേജരുടെ സ്വന്തമായതിനാല്‍ നാട്ടുകാര്‍ക്ക് അവിടെ കെട്ടിടം പണിയാന്‍ സാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കുട്ടികളുടെ കുറവ് കാരണം സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അടച്ചുപൂട്ടാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് മാനേജര്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. ദേശീയപാതയില്‍ 35 സെന്റ് സ്ഥലത്താണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മാനേജ്‌മെന്റിന്റെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഒന്നര നൂറ്റാണ്ടോളം ചരിത്രമുള്ള വിദ്യാലയം ഇല്ലാതാക്കുന്നതിനെതിരെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. ഇവിടെ 56 കുട്ടികളും എട്ട് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. സ്‌കൂളിലെ ഓഫീസ്, ആറ് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ് എന്നിവ അടങ്ങിയ കെട്ടിടമാണ് കഴിഞ്ഞ ദിവസം രാത്രി പൊളിച്ചത്. തിരഞ്ഞെടുപ്പില്‍ ബൂത്തായി പ്രവര്‍ത്തിച്ച സ്‌കൂളാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പൊളിച്ചുനീക്കിയത്. സ്‌കൂളിലെ ബെഞ്ചും ഡസ്‌ക്കുമുള്‍പ്പെടെ എല്ലാ സാമഗ്രികളും എടുത്തു മാറ്റിയിരുന്നു. സ്‌കൂളില്‍ നിന്ന് നിരവധി രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.