Connect with us

Kottayam

ഇരട്ടക്കുട്ടികളുടെ കൊല: മാതാവ് പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

ഗാന്ധിനഗര്‍ (കോട്ടയം): ഇരട്ടക്കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കോലാഹലമേട് നിരപ്പേല്‍ പ്രവീണിന്റെ ഭാര്യ ബിജിഷ(22)യെയാണ് എസ് ഐ. വി കെ മുരളീധരന്റെ നേതൃത്വത്തില്‍ ഇന്നലെ മെഡിക്കല്‍ കോളജ് ഗൈനക്ക് വിഭാഗത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതല്‍ ബിജീഷ മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബിജിഷ വീടിന്റെ കുളിമുറിയില്‍ മാസം തികയാതെ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഒരാണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണ് പ്രസവിച്ചത്. തുടര്‍ന്ന് ശിശുക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പ്രസവത്തിനുശേഷം ബ്ലീഡിംഗ് ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ബിജിഷ പ്രസവിച്ചെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നവജാതശിശുക്കളെ കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ കാണപ്പെടുകയായിരുന്നു. ഗൈനക്ക് വിഭാഗത്തില്‍ യുവതിക്ക് പ്രസവാനന്തര ശുശ്രൂഷകള്‍ നല്‍കി.
യുവതി സുഖം പ്രാപിച്ചതോടെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. രണ്ട് വനിതാ പോലിസുകാരൂടെ സാന്നിധ്യത്തിലാണ് യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞത്. സ്വന്തം മാതാവും സഹായത്തിനുണ്ടായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുന്നോടിയായി പോലിസിന്റെ നിര്‍ദേശപ്രകാരം ബിജീഷയെ ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് സൈക്യാട്രിക് വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മാനസിക പ്രശ്‌നമുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്ന് സൈക്യാട്രിക് വിഭാഗത്തിലെ ഡോക്ടര്‍ അറിയിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇനിയും കൊണ്ടുവരികയാണെങ്കില്‍ യുവതിയുടെ മാതാപിതാക്കളെയും പരിശോധനക്ക് വിധേയരാക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. പോലിസ് വാഹനത്തില്‍ കയറുമ്പോള്‍ ബിജീഷ ഭയന്നുവിറച്ചിരുന്നു. ആശുപത്രി വളപ്പില്‍ കൂടി നിന്നവരില്‍ ചിലര്‍ പ്രകോപനത്തോടെ സംസാരിച്ചപ്പോള്‍ യുവതി തലകുമ്പിട്ടിരിക്കുകയായിരുന്നു. പീരുമേട് നിന്ന് മെഡിക്കല്‍ കോളജില്‍ എത്താന്‍ പോലീസ് വൈകുമെന്നതിനാല്‍ പീരുമേട് സി ഐയുടെ നിര്‍ദേശപ്രകാരം പെരുവന്താനം പോലീസാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
പീരുമേട് പോലീസിന് ഇന്നലെ വൈകീട്ട് യുവതിയെ കൈമാറി. യുവതിയെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ഥ വിവരം അറിയാന്‍ കഴിയൂ. അതേസമയം ഭാര്യ ഗര്‍ഭണിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ പോലീസിനോട് പറഞ്ഞത് പിന്നിട് തിരുത്തിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് പ്രണയിച്ച് ഒന്നിച്ചുതാമസിച്ചിരുന്ന ഇരുവരും വ്യാഴാഴ്്ച ആലപ്പുഴയില്‍ നടന്ന സമൂഹ വിവാഹത്തില്‍ താലികെട്ടി മടങ്ങി വീട്ടിലെത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്.

 

Latest