Connect with us

Articles

പൊണ്ണത്തടിയുടെയും പ്രമേഹത്തിന്റെയും തലസ്ഥാനം

Published

|

Last Updated

അടുത്ത കാലത്തായി വൈദ്യശാസ്ത്രത്തെ ഏറ്റവുമധികം അലോസരപ്പെടുത്തുന്നതാണ് ജീവിത ശൈലീ രോഗങ്ങള്‍. എല്ലാ ജീവിത ശൈലീരോഗങ്ങളുടെയും അടിസ്ഥാനം കുടവയറും പൊണ്ണത്തടിയും തടികൂടലും ഒക്കെ അടങ്ങിയ ഒരു രോഗ സമുച്ചയം (syndrome)ആണ്. ഇന്നത്തെ നമ്മുടെ സംസ്‌കാരത്തിന്റെ ഭക്ഷണരീതിയുടെയും മറ്റും മുഖമുദ്രയാണ് ഈ സ്ഥിതിവിശേഷം.

ബ്രേക്ഫാസ്റ്റില്‍ വന്ന മാറ്റം
ഒരു കാലത്ത് കേരളത്തിലെ കുട്ടികള്‍ നല്ല കഞ്ഞിയും പുഴുക്കും ചമ്മന്തിയും ഒക്കെ കഴിച്ചാണ് സ്‌കൂളുകളില്‍ പോയിരുന്നത്. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യവും ആവശ്യവുമായ എല്ലാ ഘടകങ്ങളും അടങ്ങിയതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഒരു സാത്വിക ഭക്ഷണമായിരുന്നു ഇത്. ഇന്ന് അതെല്ലാം ഉപേക്ഷിച്ച് സായിപ്പിന്റെ അടുത്തുനിന്ന് പഠിച്ച കോണ്‍ഫ്‌ളേക്‌സും പാലും ഇറ്റാലിയന്‍ പിസയും (pizza) അമേരിക്കന്‍ ഹാംബര്‍ഗറും (hamburger) ഹോട്ട് ഡോഗും (hot dog) എല്ലാമാണ് നമ്മുടെ പ്രഭാത ഭക്ഷണം.
ഉച്ച നേരത്തെ കാര്യവും വ്യത്യസ്തമല്ല. ഇറച്ചിയും മീനും കഴിക്കുന്നതില്‍ പ്രത്യേകിച്ചു ദോഷമൊന്നുമില്ല. പക്ഷേ, ചുകന്ന ഇറച്ചി (ആടുമാടുകളുടെത്) ഉപദ്രവകാരിയായ ഒരു ഭക്ഷണമാണ്. വലിയ മീനുകളില്‍ (ആവോലി, ഐക്കൂറ, സ്രാവ്) ഉള്ള അമിനോആസിഡുകള്‍ തുച്ഛവും മൃഗക്കൊഴുപ്പ് സമൃധവും ആണ്. ചെറിയ മീനുകളായ മത്തി, അയില, കോര, നെത്തല്‍ എന്നിവ നല്ലതാണ്. അതിനോട് ആര്‍ക്കും വലിയ പ്രിയമില്ല താനും. എല്ലാറ്റിലും വെച്ച് അപകടകാരിയായത്, മാംസ്യാഹാരങ്ങളോടുള്ള ആസക്തി കാരണം പച്ചക്കറികളും പഴങ്ങളും ഉപേക്ഷിക്കുന്നു എന്നതാണ്.
ഒരു വ്യക്തിക്ക് ഒരു ദിവസം 2500 കലോറി ശാപ്പാടേ ആവശ്യമുള്ളൂ. അതില്‍ ഉച്ചഭക്ഷണം ഏകദേശം 800 -100 കലോറി വരും. ഒരു ഗ്രാം കൊഴുപ്പ് ഒന്‍പത് കലോറി ചൂട് നല്‍കുമ്പോള്‍ ഒരു ഗ്രാം പ്രോട്ടീനും ഒരു ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും 4- 5 കലോറിയേ നല്‍കുന്നുള്ളൂ. കൊഴുപ്പ് കൂടുന്തോറും കലോറി കൂടും. ഈ കലോറികള്‍ ദേഹത്തില്‍ കൊഴുപ്പായി മാത്രമേ സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ബേക്കറി ആഹാരങ്ങള്‍ പൊണ്ണത്തടി സൃഷ്ടിക്കുന്നതില്‍ അത്ഭുതമില്ല. അതിലെ ഉപ്പിന്റെ ആധിക്യം ഉയര്‍ന്ന ബി പി സൃഷ്ടിക്കുന്നു.

പൊണ്ണത്തടിയും
വ്യായാമക്കുറവും
പൊണ്ണത്തടിയും അതുമൂലമുണ്ടാകുന്ന പ്രമേഹം, ഹൈ ബ്ലഡ് പ്രഷര്‍ മുതലായ ജനിതക രോഗങ്ങളും ഇത്രയേറെ വര്‍ധിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അതാണ് വ്യായാമക്കുറവ്. എല്ല് മുറിയെ പണിയെടുത്താല്‍ പല്ല് മുറിയെ തിന്നാം എന്ന പഴഞ്ചൊല്ല് അര്‍ഥവത്താണ്. കാരണം ഭക്ഷണം അല്‍പ്പം കൂടിപ്പോയാലും നമ്മുടെ ദേഹത്തെ കാത്തുസൂക്ഷിക്കാനും (കൊഴുപ്പ് ഉപയോഗപ്പെടുത്തി) പൊണ്ണത്തടി ഉണ്ടാകാതെ നോക്കാനും ഏറ്റവും നല്ല ഉപാധിയാണ് വ്യായാമം. അമ്പത് കൊല്ലം മുമ്പ് കേരളത്തില്‍ 60 ശതമാനം പേരും കൃഷിപ്പണിയിലും മറ്റു കായിക ജോലികളിലും ഏര്‍പ്പെട്ടിരുന്നു. പറമ്പില്‍ പണിയെടുക്കുന്ന ഒരു കര്‍ഷകനോ ഒരു തെങ്ങ് കയറ്റക്കാരനോ കാവുണ്ടത്തില്‍ പച്ചക്കറികള്‍ കൊണ്ടുവന്നുവില്‍ക്കുന്ന വ്യക്തിക്കോ ഒരിക്കലും പൊണ്ണത്തടി ഉണ്ടാകില്ല. മറ്റു തരത്തിലുള്ള പ്രവൃത്തികള്‍ എടുത്തിരുന്ന ആളുകള്‍ക്കും വ്യായാമത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. കാലം മാറി, കോലം മാറി. ഇന്നെല്ലാവരും കമ്പ്യൂട്ടറിലേക്കും ഇന്റര്‍നെറ്റിലേക്കും മാറി. വ്യായാമം ഇല്ലാതാകുകയും ചെയ്തു.
അന്ന് കുട്ടികളെല്ലാം സ്‌കൂളില്‍ പോയിരുന്നത് നടന്നിട്ടായിരുന്നു. രാവിലെയും വൈകുന്നേരവും (പലപ്പോഴും ഉച്ചക്കും) നടന്നു സ്‌കൂളില്‍ പോയിരുന്ന കുട്ടികള്‍ക്ക് പിന്നീട് വ്യായാമം ചെയ്യാന്‍ ജിമ്മിലൊന്നും പോകേണ്ടതില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് തന്നെയായിരുന്നു മറ്റു ജോലികള്‍ക്ക് പോയിരുന്ന മുതിര്‍ന്നവരുടെയും സ്ഥിതി. അവരും കാല്‍നടയായിട്ടാണ് ഓഫീസുകളിലും കച്ചവട സ്ഥാപനങ്ങളിലും മറ്റും എത്തിയിരുന്നത്.
ഞാന്‍ 1957ല്‍ കോഴിക്കോട്ട് പ്രൊഫസ്സറായി വന്നപ്പോള്‍ ഇവിടെ ആകെയുണ്ടായിരുന്നത് പത്തോ പന്ത്രണ്ടോ മോട്ടോര്‍ സൈക്കിളുകളാണ്. ഇന്ന് അവയുടെ എണ്ണം ആയിരം ഇരട്ടിയായി വര്‍ധിച്ചിരിക്കയാണ്. ഇത് തീര്‍ച്ചയായും ഇവിടെ ഉണ്ടായ വികസനത്തിന്റെ ഒരു സൂചന മാത്രമാണ്. പക്ഷേ, അതോടുകൂടി അത് നമുക്ക് വ്യായാമവൈമുഖ്യത്തിനുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. കഴിഞ്ഞ കൊല്ലം ഒരു സ്‌കൂളിനടുത്ത് പൈപ്പിടാന്‍ വേണ്ടി കോര്‍പ്പറേഷന്‍ വലിയ കുഴികള്‍ കുഴിച്ചത് മൂടാന്‍ കുറെ താമസമെടുക്കുകയുണ്ടായി. ആ സമയത്ത് സ്‌കൂള്‍ ബസ്സുകള്‍ കുറച്ചു ദൂരത്ത് നിര്‍ത്തി കുട്ടികള്‍ ഒരു നൂറടിയോളം നടന്നുപോയാല്‍ ട്രാഫിക് ജാം ഒഴിവാക്കാന്‍ സാധിക്കുമെന്ന് കരുതി. പക്ഷേ, കുട്ടികളെ സ്‌കൂള്‍ വളപ്പില്‍ തന്നെ എത്തിക്കണമെന്ന് രക്ഷിതാക്കള്‍ ശഠിച്ചതു മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഈ മനോഭാവമാണ് കേരളം പൊണ്ണത്തടിയുടെയും പ്രമേഹ രോഗത്തിന്റെയും തലസ്ഥാനമായിത്തീരാന്‍ കാരണം.

വ്യായാമക്കുറവ്
വീട്ടിലും
ഇതിലും പരിതാപകരമാണ് വീട്ടിലെ സ്ത്രീകളുടെ സ്ഥിതി. ഒരു മുപ്പത് കൊല്ലം മുമ്പ് വരെ വീടുകളില്‍ അമ്മിയും ആട്ടുകല്ലും ഉരലും ഉലക്കയും ഉണ്ടായിരുന്നു. ഇന്ന് അതിന്റെ സ്ഥാനം മിക്‌സിയും മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളും ഏറ്റെടുത്തു. തുണികള്‍ അലക്കുന്നത് അലക്കുയന്ത്രത്തിലായി. അടിച്ചുവാരാനും മറ്റും യന്ത്രങ്ങളായി. അരി ഇടിക്കുന്നില്ല. എല്ലാം ഫ്‌ളോര്‍ മില്ലുകളിലേക്ക് കൊണ്ടുപോകും. അവിടെ യന്ത്രം കുത്തും. യന്ത്രം വറുക്കും. വെള്ളം കോരുന്നില്ല. പൈപ്പ് തിരിച്ചാല്‍ മതി.
ചുരുക്കത്തില്‍ എങ്ങനെ വിചാരിച്ചാലും ഒരു വീട്ടമ്മക്ക് (Home Maker) തനിക്ക് വേണ്ട വ്യായാമങ്ങള്‍ ചെയ്യണമെങ്കില്‍ ജിമ്മില്‍ പോയേ തീരൂ എന്ന സ്ഥിതിയായിത്തീര്‍ന്നിരിക്കുന്നു. ധാരളം സ്ത്രീകള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ടൈപ്പിംഗ് ജോലികളില്‍ ഏര്‍പ്പെടുന്നത് തീര്‍ച്ചയായും ഒരഭിനവ സമൂഹത്തിന്റെ ഉയര്‍ച്ചയെത്തന്നെയാണ് കാണിക്കുന്നത്. പക്ഷേ, അവിടെ കമ്പ്യൂട്ടറിന്റെ മുമ്പിലും വീട്ടില്‍ ടി വിയുടെ മുമ്പിലും ഉണര്‍ന്നിരിക്കുന്ന സമയത്തിലധിക ഭാഗവും ചെലവഴിക്കുന്നത,് അവരെയും പൊണ്ണത്തടിയിലേക്കും ജീവിത ശൈലി രോഗങ്ങളിലേക്കും നയിക്കുന്നു. ഇതില്‍ എന്താണ് അത്ഭുതം?

എല്ലാ വീട്ടിലും
ഒരോ ജിം
വീട്ടില്‍ എല്ലാവരും ജിമ്മില്‍ പോയി വ്യായാമം ചെയ്യേണ്ട ഒരു സ്ഥിതിവിശേഷത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ അമേരിക്കയിലെ പോലെ എല്ലാവരും വീട്ടില്‍ ഒരു ജിം സ്ഥാപിക്കേണ്ടിവരും. ഇതു രണ്ടും നടപ്പിലാക്കാത്തതു കൊണ്ടാണ് കേരളത്തില്‍ ഇത്രയധികം പൊണ്ണത്തടിയന്മാരും കുടവയറന്മാരും (ഇതിലെ സ്ത്രീ വിഭാഗവും) ഉണ്ടായത്.
ഇന്ന് പൊണ്ണത്തടിയും കുടവയറും കുറക്കാന്‍ ശസ്ത്രക്രിയകള്‍ വരെ ചെയ്യാന്‍ തയ്യാറായി വരുന്നവരുടെ എണ്ണം നമ്മെ അത്ഭുതപ്പെടുത്തും. ഈ പ്രവണത തുടരാന്‍ അനുവദിച്ചാല്‍ കേരളം ഒരു തലമുറ കൂടി കഴിയുമ്പോഴേക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊണ്ണത്തടിയന്മാരുടെയും പ്രമേഹ രോഗികളുടെയും തലസ്ഥാനമായിത്തീര്‍ന്നേക്കാം.
അതുകൊണ്ട് നാം നമ്മുടെ വീടുകളിലും സ്‌കൂളുകളിലും ഉദ്യോഗസ്ഥലങ്ങളിലും എല്ലാം നടക്കാനും സാധാരണ പ്രവൃത്തികള്‍ ചെയ്യാനും ടെറസ്സിലാണെങ്കില്‍ പോലും ഒരു ചെറിയ തോട്ടം വെച്ചുപിടിപ്പിക്കാനും കുറച്ചൊക്കെ ദേഹം അനക്കാനും ശീലിച്ചാല്‍ അത് തീര്‍ച്ചയായും കേരളത്തിന് ഒരു സൗഭാഗ്യമായിത്തീരും.

Latest