Connect with us

International

സ്‌നോഡെനെ കൈമാറണം: യു എസ് അഭയം നല്‍കിയിട്ടില്ലെന്ന് റഷ്യ

Published

|

Last Updated

വാഷിംഗ്ടണ്‍/ മോസ്‌കോ: വിദേശികളുടെയും സ്വദേശികളുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ അമേരിക്ക വ്യാപകമായി ചോര്‍ത്തുന്നുണ്ടെന്ന വിവരം പുറത്തുകൊണ്ടുവന്ന യു എസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡെന്‍ റഷ്യയില്‍ സുരക്ഷിതനായി കഴിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവുമായി അമേരിക്ക രംഗത്ത്. അമേരിക്കയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ വ്യക്തിയെ റഷ്യ സംരക്ഷിക്കുന്നത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും സ്‌നോഡെനെ ഉടന്‍ അമേരിക്കക്ക് കൈമാറണമെന്നും വൈറ്റ് ഹൗസ് വക്താവ് ജേര്‍ കാര്‍നി ആവശ്യപ്പെട്ടു.

മോസ്‌കോയിലെ വിമാനത്താവളത്തില്‍ വെച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സ്‌നോഡെന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കവെ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി ഒബാമ ഫോണില്‍ സംസാരിച്ചതായും പ്രതിഷേധം അറിയിച്ചതായും യു എസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റം ആരോപിച്ച് സ്‌നോഡെനെതിരെ യു എസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌നോഡെന്റെ മേല്‍ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ആരോപിച്ചത്.
അമേരിക്കയുടെ ഫോണ്‍, ഇന്റര്‍നെറ്റ് ചോര്‍ത്തലിനെ കുറിച്ചുള്ള വിവരങ്ങള്‍ ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ ശേഷം “ഒളിവില്‍” പോയ ശേഷം സ്‌നോഡെന്‍ വെള്ളിയാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഹോംഗ്‌കോംഗില്‍ വെച്ച് വിവരങ്ങള്‍ പുറത്തുവിട്ട ശേഷം കഴിഞ്ഞ മാസം 23നാണ് സ്‌നോഡെന്‍ റഷ്യയിലേക്ക് കടന്നത്. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരുവിവരവുമില്ലായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ഇക്വഡോറും വെനിസ്വേല എന്നിവയും സ്‌നോഡെന് അഭയം നല്‍കാന്‍ സന്നദ്ധമാണെങ്കിലും അവിടെയെത്താനുള്ള മാര്‍ഗങ്ങള്‍ അമേരിക്കന്‍ നിയന്ത്രണത്തിലാണ്. റഷ്യ തനിക്ക് താത്കാലിക അഭയം നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
അതേസമയം, രാഷ്ട്രിയ അഭയം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ സ്‌നോഡെനില്‍ നിന്ന് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി. “സ്‌നോഡെന് പ്രത്യേക സഹായമോ സൗകര്യമോ റഷ്യ ചെയ്തു കൊടുത്തിട്ടില്ല. മോസ്‌കോയിലെ വിമാനത്താവളത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ ഏതൊരാള്‍ക്കും സാധിക്കും. അതിന് പ്രത്യേക സഹായങ്ങള്‍ ലഭിക്കണമെന്നില്ല.” ലവ്‌റോവ് പറഞ്ഞു. സ്‌നോഡെന് രാഷ്ട്രീയ അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് റഷ്യ ഇതുവരെ തീരുമാനങ്ങളെടുത്തിട്ടില്ലെന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത് വരെ റഷ്യ താത്കാലിക അഭയം നല്‍കുമെന്ന വാര്‍ത്ത വസ്തുതക്ക് വിരുദ്ധമാണെന്നും റഷ്യന്‍ കുടിയേറ്റ സര്‍വീസ് മേധാവി കൊന്‍സ്റ്റാന്‍ടിന്‍ റോമോഡാനോസ്‌കി വ്യക്തമാക്കി. സ്‌നോഡെന് അനുകൂലമായ സമീപനങ്ങള്‍ സ്വീകരിച്ചിരുന്ന റഷ്യ, അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാട് മാറ്റുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌നോഡെനെ അമേരിക്കക്ക് കൈമാറാനുള്ള ചര്‍ച്ചയും റഷ്യയില്‍ നടക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Latest