Connect with us

National

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം

കൊവിഡിനും അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കുമിടയിലാണ് 2022-23ലെ കേന്ദ്രബജറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി | ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡിനും അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കുമിടയിലാണ് 2022-23ലെ കേന്ദ്രബജറ്റ്. സാന്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ രാവിലെ 11ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം. ജിഡിപിയുടെ കുതിപ്പും നികുതി വരുമാനവും ആത്മവിശ്വാസമുയര്‍ത്തുന്നത് വലിയ പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാരിന് കരുത്ത് പകരുന്നതാണ്. ആദായ നികുതി സ്ലാബുകളില്‍ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നതാണ് മധ്യവര്‍ഗം ഉറ്റുനോക്കുന്നത്. ഈ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാനം നികുതി ഇളവായിരിക്കുമെന്ന് കരുതുന്നവരുമുണ്ട്.

കാര്‍ഷികരംഗത്ത് സബ്‌സിഡി അനുവദിക്കണമെങ്കിലും മുന്‍ഗണന ആരോഗ്യമേഖലക്കാണെന്ന് മാറി മാറി വരുന്ന വൈറസ് വകഭേദവും തരംഗങ്ങളുടെ സംഖ്യകളും ഓര്‍മിപ്പിക്കുന്നു. പതിവുപോലെ ക്രിപ്‌റ്റോകറന്‍സിയിലെ അവ്യക്തത ഈ ബജറ്റിലൂടെയെങ്കിലും പരിഹരിക്കപ്പെടെമോയെന്നും വ്യവസായ ലോകം ഉറ്റുനോക്കുന്നുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി ട്രൈബ്യൂണല്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കൊവിഡിന്റെ പ്രയാസത്തില്‍ ജനം പൊറുതിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

എന്ത് തീരുമാനങ്ങള്‍ എടുത്താലും അത് ധനകമ്മി നിയന്ത്രിച്ച് നിര്‍ത്തിയാകണമെന്നത് സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. അതേസമയം കഴിഞ്ഞ വര്‍ഷത്തെതിന് സമാനമായി കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും നിര്‍മല സീതാരാമന്‍ പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് സാധാരണമായി മാറിയ വര്‍ക്ക് അറ്റ് ഹോം രീതിക്ക് അലവന്‍സുകള്‍ അനുവദിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ മുതലുണ്ടായിരുന്നു. ജോലി ഓഫീസുകളില്‍ നിന്ന് വീട്ടിലേക്ക് മാറിയതോടെ അധികച്ചിലവായി വരുന്ന ഇന്റര്‍നെറ്റ് , വൈദ്യുതി ചാര്‍ജ് തുടങ്ങിയവക്ക് നികുതി ഇളവ് നല്‍കുന്നതാണ് വര്‍ക്ക് അറ്റ് ഹോം അലവന്‍സ്. ഇതിന് പുറമേ,വീട് വാടക, മെയിന്റനന്‍സ് എന്നിവയ്ക്കും അലവന്‍സ് ആവശ്യപ്പെടുന്നവരുണ്ട്.കൊവിഡ് കാലത്തെ കുട്ടികളുടെ പഠനച്ചെലവിനും, മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ചിലവിടുന്ന പണത്തിനും അലവന്‍സ് പ്രതീക്ഷിക്കുന്നുണ്ട്.

ബേങ്കുകളില്‍ വായ്പ തിരിച്ചടവ് പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാല്‍ കൂടുതല്‍ വായ്പകള്‍ നല്‍കുന്നതില്‍ ബജറ്റില്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നും കരുതുന്നുണ്ട്.

Latest