Connect with us

Kerala

വസ്ത്രവ്യാപാര ശാലയുടെ മേല്‍ക്കൂര കുത്തിപ്പൊളിച്ച് മോഷണം: ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍

പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലെ പുളിയന്‍കുടിയിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | അടൂരിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ മേല്‍ക്കൂര കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. കുബേര്‍പ്പൂര്‍ രാഹുല്‍ സിങ് (29), സഹോദരന്‍ ഓം പ്രകാശ് (51), ജലേസര്‍ അങ്കൂര്‍ (29)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലെത്തി പുളിയന്‍കുടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. രാഹുല്‍ സിങ് കൊല്ലത്തെ ഒരു ഹോട്ടലില്‍ മുമ്പ് കുറച്ചുനാള്‍ ജോലി നോക്കിയിട്ടുണ്ട്.

മൂന്ന് ലക്ഷത്തിലധികം രൂപയും, വസ്ത്രങ്ങളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. അടൂര്‍ ടൗണിലെ കരിക്കനേത്ത് സില്‍ക്ക് ഗലേറിയ എന്ന വസ്ത്രവ്യാപാര ശാലയില്‍ കഴിഞ്ഞമാസം പതിനെട്ടിന് രാത്രിക്കും പത്തൊമ്പതിന് പുലര്‍ച്ചക്കുമിടയിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള പൈപ്പിലൂടെ അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറി മേല്‍ക്കൂരയുടെ ഷീറ്റ് ഇളക്കി മാറ്റിയ ശേഷം മുകളിലത്തെ ഭിത്തി തുരന്ന് കടയ്ക്കുള്ളില്‍ കയറി കാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും, വസ്ത്രങ്ങളും മോഷ്ടിക്കുകയായിരുന്നു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

അടൂര്‍ ഡി വൈ എസ് പി. ആര്‍ ജയരാജ് ഉടന്‍തന്നെ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം സംഭവ ദിവസം തന്നെ രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സ്ഥാപനത്തിലെയും പരിസര പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികള്‍ അന്യസംസ്ഥാനക്കാരാണെന്ന് തിരിച്ചറിഞ്ഞു.

കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ കൊല്ലം ഭാഗത്തേക്ക് പോയിട്ടുള്ളതായി മനസ്സിലാക്കിയ പോലീസ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മോഷ്ടാക്കള്‍ കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം എത്തിയതായും ഇവിടെയൊരു ലോഡ്ജില്‍ തങ്ങിയതായും വ്യക്തമായി. മേല്‍വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് വിവരം ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇവര്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തൃശൂര്‍ കുന്നംകുളം, കൊല്ലം കൊട്ടിയം, വയനാട്, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, ഫറോക്ക് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നടന്ന വന്‍ കവര്‍ച്ചകളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നു. നിരന്തരം ട്രെയിനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തിയ ശേഷം മറ്റു സ്ഥലങ്ങളിലെത്തി മോഷണം തുടരുന്നതാണ് രീതി. മുഖ്യ പ്രതി രാഹുല്‍ ഓരോ മോഷണത്തിലും പ്രത്യേകം ആളുകളെ തിരഞ്ഞെടുത്ത് കൂടെക്കൂട്ടി വന്നിരുന്നതായും, ഇയാളുടെ സഹോദരനും മൂന്നാം പ്രതിയുമായ ഓം പ്രകാശ് ബെല്‍റ്റ് കച്ചവടത്തിന്റെ മറവില്‍ വിവിധ സ്ഥലങ്ങളിലെത്തി കച്ചവട സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഒന്നാം പ്രതിക്ക് നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തി.

പ്രതികളില്‍ നിന്നും മോഷ്ടിച്ച പണവും, വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. അടൂര്‍ എസ് ഐ. എം മനീഷ്, സി പി ഒമാരായ ആര്‍ കെ സൂരജ്, ശ്യാംകുമാര്‍, പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

 

Latest