Connect with us

Kerala

വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ആക്ഷേപിച്ചു; ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന് സസ്‌പെന്‍ഷന്‍

ഹീനമായ പ്രവര്‍ത്തിയാണ്  ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി

Published

|

Last Updated

കാസര്‍കോട്  | അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച  രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഉദ്യോഗസ്ഥനെതിരെ നടപടി.  വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെ സസ്പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ പ്രവര്‍ത്തിയാണ്  ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.
പവിത്രന്‍  മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.. കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനെതിരെ മോശം പരാമര്‍ശം നടത്തിയതിന് സസ്‌പെന്‍ഷനിലായിരുന്നു. ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന നേതാവാണ്. വിവാദമായതോടെ ഇയാള്‍ കമന്റ് പിന്‍വലിച്ചു. വിഷയത്തില്‍ റവന്യൂ വകുപ്പ് നടപടി എടുക്കുന്നതിന് കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി

 

അതേ സമയം രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലേക്ക് പോകും.തിരുവല്ല തഹസില്‍ദാറില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക.
സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്.  ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. അതിന് മുന്‍പെയാണ് ദുരന്തത്തിനിരയാകുന്നത്.

Latest