kerala university senate
കേരള സെനറ്റ് അംഗങ്ങളുടെ ഹരജിയില്‍ ഇന്ന് വിധിയില്ല; പുതിയ ഹരജികളിൽ വാദം കേൾക്കും
പുതിയ ഹരജികളിൽ വ്യാഴാഴ്ച വാദം കേൾക്കാൻ ഹൈക്കോടതി മാറ്റിവെച്ചു.
തിരുവനന്തപുരം | ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. കേസിൽ കക്ഷി ചേരാനുള്ള പുതിയ അപേക്ഷകൾ ഹൈക്കോടതി അംഗീകരിച്ചതിനാൽ അവ കൂടി കേട്ട ശേഷം മാത്രമാണ് വിധി. പുതിയ ഹരജികളിൽ വ്യാഴാഴ്ച വാദം കേൾക്കാൻ ഹൈക്കോടതി മാറ്റിവെച്ചു. ഉച്ചക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹരജികള്‍ പരിഗണിച്ചത്. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം.
വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിന്‍വലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അതേ സമയം പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അത് ഉപയോഗിക്കാവു എന്നും കോടതിയും വ്യക്തമാക്കിയിരുന്നു.




