National
നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.
ന്യൂഡല്‍ഹി| ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 14ന് പറ്റ്‌നയില്‍ ചേരുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കും. ഏപ്രില്‍ 16നാകും സത്യപ്രതിജ്ഞ.
നിതീഷ് കുമാറും മുതിര്‍ന്ന ജെഡിയു നേതാക്കളും ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ബിഹാറിലേക്ക് പോകും മുന്‍പ് ബിജെപി നേതാക്കളുമായും നിതീഷ് കുമാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ബിഹാറിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷ് കുമാറിന്റെ മകന്‍ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോര്‍ട്ട്.
ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.


