Connect with us

prabeer purakayastha

ന്യൂസ് ക്ലിക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ത ജയിലില്‍ മോചിതനായി

സംഘ്പരിവാറിനെതിരായി സംസാരിച്ചതിനാണ് പ്രബീര്‍ പുരകായസ്തയ്ക്കും ന്യൂസ് ക്ലിക്കിനുമെതിരെ കേസുകള്‍ കെട്ടിച്ചമച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്ത ജയിലില്‍ മോചിതനായി. ഏഴര മാസമായി ജയിലില്‍ കഴിയുകയായിരുന്ന പുര്‍കായസ്തയുടെ യു എ പി എ ചുമത്തിയുള്ള അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. സംഘ്പരിവാറിനും ബി ജെ പിക്കുമെതിരായി സംസാരിച്ചതിനാണ് പ്രബീര്‍ പുരകായസ്തയ്ക്കും ന്യൂസ് ക്ലിക്കിനുമെതിരെ കേസുകള്‍ കെട്ടിച്ചമച്ചത്.

ചൈനീസ് ഫണ്ട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമസ്ഥാപനമായ ന്യൂസ് ക്‌ളിക്കില്‍ കയറി റെയിഡ് നടത്തിയ ശേഷം ഡല്‍ഹി പോലീസ് എഡിറ്ററെയും സി ഇ ഒ അമിത് ചക്രവര്‍ത്തിയേയും അറസ്റ്റു ചെയ്തത്.

രോഹിണി ജയില്‍ നിന്ന് മോചിതനായ പ്രബീറിനെ സുഹൃത്തുക്കള്‍ അടക്കം ചേര്‍ന്ന് മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നും പ്രബീര്‍ പുരകായസ്ത പ്രതികരിച്ചു. സാങ്കേതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വിധിച്ചിരുന്നു. റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ മോചനത്തിനായുള്ള വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രബീര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റിന്റെ കാരണങ്ങള്‍ രേഖാമൂലം തനിക്ക് നല്‍കിയിട്ടില്ലെന്നും അറസ്റ്റിന് നിയമസാധുതയില്ലെന്നുമായിരുന്നു പ്രബീറിന്റെ വാദം.

 

Latest