International
ബംഗ്ലാദേശിൽ പുതിയ സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും; സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തേക്കില്ല
മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകര്യ മന്ത്രിയോ ചടങ്ങില്‍ പങ്കെടുത്തേക്കും.
ധാക്ക| ബംഗ്ലാദേശില്‍ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച അധികാരത്തിലേറും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്ഥാന്‍ പ്രധാനമന്ത്രിമാരെ ക്ഷണിച്ചതായി ബിഎന്‍പി അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകര്യ മന്ത്രിയോ ചടങ്ങില്‍ പങ്കെടുത്തേക്കും.
വ്യാഴാഴച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 299ല്‍ 211 സീറ്റുകളും സ്വന്തമാക്കിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പന്‍ വിജയമായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടേത്. 20 വര്‍ഷത്തിനുശേഷമാണ് ബിഎന്‍പി ബംഗ്ലാദേശില്‍ അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ബിഎന്‍പി അദ്ധ്യക്ഷനുമായ താരിഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിഎന്‍പി 200 ലധികം സീറ്റുകള്‍ നേടിയപ്പോള്‍ എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നൂറ് സീറ്റുപോലും തികയ്ക്കാനായില്ല.





