Connect with us

Kerala

കൊയിലി ആശുപത്രി ഉടമയുടെ കൊലപാതകം: അഞ്ച് കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം

Published

|

Last Updated

ഇരിട്ടി | കണ്ണൂര്‍ കൊയിലി ആശുപത്രി ഉടമ പ്രദീപ് കൊയിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഗോണിക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തു. കുടകിലെ ഗോണിക്കുപ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബി ഷെട്ടിഗേരിയിലെ പ്രദീപിന്റെ കാപ്പിത്തോട്ടത്തില്‍ കഴിഞ്ഞ മാസം 23 നാണ് പ്രദീപിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കര്‍ണാടക സ്വദേശികളായാ അഞ്ച് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പൊന്നമ്പേട്ട മുഗുട്ടേരിയിലെ എന്‍ എസ് അനില്‍ (25), സോംവാര്‍പേട്ട അല്ലൂര്‍ക്കാട്ടെ ദീപക് എന്ന ദീപു (21), സോംവാര്‍പേട്ട നെരുഗലെ സ്റ്റീഫന്‍ ഡിസൂസ (26), സോംവാര്‍പേട്ട ഹിതലമക്കി എച്ച് എം കാര്‍ത്തിക് (27), പൊന്നമ്പേട്ട നല്ലൂരിലെ ടി എസ് ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കുറ്റകൃത്യത്തിനുപയോഗിച്ച രണ്ട് ബൈക്കുകള്‍, മോഷ്ടിച്ച 13,03,000 രൂപ, കൊലചെയ്യപ്പെട്ട പ്രദീപിന്റെതടക്കം മൂന്ന് മൊബൈല്‍ ഫോണുകള്‍, പ്രദീപിന്റെ സ്വത്തുക്കളുടെ രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.

കേസിലെ ഒന്നാം പ്രതിയായ അനില്‍ നാട്ടിലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ജോലിയും തൊഴിലും സ്വത്തുമില്ലാത്ത ആള്‍ എന്ന നിലയില്‍ പെണ്‍കുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തിക്ക് തുനിഞ്ഞതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പലരെയും പരിചയപ്പെടുകയും ഹാസന്‍, പൊന്നമ്പേട്ട എന്നിവിടങ്ങളില്‍ ഭൂമിയില്‍ നിധിയുണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഗോണിക്കുപ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു അവിവാഹിതയായ സ്ത്രീയെയും ഒറ്റക്ക് താമസിക്കുന്നവരെയും നിരവധി സ്വത്തുക്കള്‍ ഉള്ളവരെയും സൗഹൃദം നടിച്ച് കബളിപ്പിച്ചിട്ടുണ്ട്. കൊല ചെയ്യപ്പെട്ട പ്രദീപ് കൊയിലിയും അവിവാഹിതനാണെന്നും ധാരാളം സ്വത്തിനു ഉടമയാണെന്നും മലയാളിയാണെന്നും ഇടനിലക്കാരില്‍ നിന്നുമറിയാനിടയാവുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ ഭൂമി വാങ്ങാന്‍ എന്ന നിലയില്‍ പരിചയപ്പെട്ടത്. പ്രദീപിന്റെ സ്വത്തിന് വിലപറയുകയും ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷം വീട്ടിലെ നിരീക്ഷണക്യാമറകള്‍ നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.

വീരാജ്‌പേട്ട സബ് ഡിവിഷന്‍ ഡി എസ് പി എസ്. മഹേഷ്‌കുമാര്‍, ഗോണിക്കുപ്പസര്‍ക്കില്‍ സി പി ഐമാരായ ശിവരാജ് മുധോള്‍, അനൂപ് മടപ്പാപ്പി, ഗോണിക്കൊപ്പ സ്റ്റേഷന്‍ പി എസ് ഐ പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

 

Latest