Connect with us

Kerala

മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത് ബി ജെ പി

ബി ജെ പി മിനിമോളെ പിന്തുണച്ചതോടെ എല്‍ ഡി എഫിനും കോണ്‍ഗ്രസ്സിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

Published

|

Last Updated

തൃശൂര്‍ | മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സാരഥിക്ക് വോട്ട് ചെയ്ത്‌ ബി ജെ പി. മിനിമോള്‍ ആണ് ബി ജെ പി സഹായത്തോടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മിനി മോള്‍ക്കും എതിര്‍ സ്ഥാനാര്‍ഥി എല്‍ ഡി എഫിലെ ബിന്ദുവിനും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. എല്‍ ഡി എഫ്-10, യു ഡി എഫ്-എട്ട്, ബി ജെ പി-നാല്, രണ്ട് വിമതര്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ബി ജെ പിയും മിനിമോളെ പിന്തുണച്ചതോടെ എല്‍ ഡി എഫിനും കോണ്‍ഗ്രസ്സിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടര്‍ന്നാണ് നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഒരു വിമതന്‍ എല്‍ ഡി എഫിനെ പിന്തുണച്ചു.

നൂര്‍ജഹാന്‍ നവാസ് ആയിരുന്നു നേരത്തെ വൈസ് പ്രസിഡന്റ്. ബി ജെ പി അംഗങ്ങളുടെ വോട്ട് നേടിയാണ് വിജയിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശപ്രകാരം നൂര്‍ജഹാന്‍ രാജിവെച്ചിരുന്നു. നൂര്‍ജഹാന്‍ അടക്കം എട്ട് അംഗങ്ങളെ കോണ്‍ഗ്രസ്സ് പുറത്താക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഇവരെ തിരിച്ചെടുക്കാത്തത് കൊണ്ടാണ് തങ്ങള്‍ വോട്ട് ചെയ്തതെന്നാണ് ഇന്ന് ബിജെപി പ്രതികരിച്ചത്.

24 അംഗങ്ങളുള്ള മറ്റത്തൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എല്‍ ഡി എഫാണ്- 11 സീറ്റ്. പത്ത് സീറ്റാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സ് വിമതരായ രണ്ട് സ്വതന്ത്രരും വിജയിച്ചു.

 

Latest