Connect with us

Kerala

ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കണ്ണൂരിലെ വനിതാ ഡോക്ടറില്‍ നിന്നും 10.5 ലക്ഷം തട്ടി; മുഖ്യപ്രതി പഞ്ചാബില്‍ അറസ്റ്റില്‍

പരാതിക്കാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ഒത്തുതീര്‍പ്പിന് പണം ആവശ്യപ്പെടുകയുമായിരുന്നു

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂരിലെ വനിതാ ഡോക്ടറെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്ന ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പഞ്ചാബില്‍ പിടിയില്‍. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവന്‍ രാം (28) നെ ആണ് കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത് .പഞ്ചാബിലെ കൊടും തണുപ്പും പ്രതികൂല സാഹചര്യങ്ങളും വകവെക്കാതെ അഞ്ചുദിവസത്തോളം പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്‌

ഇക്കഴിഞ്ഞ നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തലശ്ശേരി സ്വദേശിയായ ഡോക്ടറെ വാട്സാപ്പ് വിഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ഒത്തുതീര്‍പ്പിന് പണം ആവശ്യപ്പെടുകയുമായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ ഡോക്ടറുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവന്‍ രാം ചെക്ക് വഴി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ പ്രജീഷ് ടി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

---- facebook comment plugin here -----

Latest