Connect with us

Kerala

കെ റെയില്‍: ഡി പി ആര്‍ തട്ടിക്കൂട്ടിയത്്; ജപ്പാനില്‍നിന്നും ലോണ്‍ വാങ്ങിയെടുക്കാനുള്ള തന്ത്രം: വി ഡി സതീശന്‍

ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡിപിആര്‍ അശാസ്ത്രീയവും അപൂര്‍ണവുമാണ്.

Published

|

Last Updated

കൊല്ലം |  സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത് തട്ടിക്കൂട്ട് ഡിപിആര്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡിപിആര്‍ തയാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സതീശന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡിപിആര്‍ അശാസ്ത്രീയവും അപൂര്‍ണവുമാണ്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ് ഡിപിആര്‍ തയാറാക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. ഡാറ്റാ തിരിമറികള്‍ നടത്തി ജപ്പാനില്‍നിന്നും ലോണ്‍ തരപ്പെടുത്താനുള്ള തന്ത്രമാണിതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

530 കിലോമീറ്റര്‍ കെ റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡിപിആറില്‍ പറയുന്നത്. കെ റെയിലിന്റെ 55 ശതമാനം, 292 കിലോമീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്‌മെന്റ് സ്ഥാപിക്കുന്നത്. ഇതു കോട്ടപോലെ കല്ലും മണലും വച്ച് നിര്‍മ്മിക്കണം. ബാക്കി സ്ഥലത്ത് ഇരുവശങ്ങളിലുമായി മതില്‍ പണിയണം. ഇതിനാവശ്യമായ പ്രകൃതി വിഭവങ്ങള്‍ മധ്യകേരളത്തില്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. ഡിപിആറില്‍ പറയുന്നതിന് വിരുദ്ധമായാണ് ഇന്നലെ കെ റെയില്‍ എംഡി സംസാരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കല്ലും മണ്ണും ട്രെയിനില്‍ കൊണ്ടു വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്ന കണക്കു പോലും സര്‍ക്കാരിന്റെ കൈയ്യിലില്ല.

കെ റെയില്‍ അധികൃതരോട് റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചത്. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനില്‍ പ്രതീക്ഷിക്കുന്നത് 36,000 യാത്രക്കാരെയാണ്. കെ റെയിലില്‍ 80000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ വിവരങ്ങള്‍ അടങ്ങിയ രഹസ്യരേഖയാണെന്നാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ പറഞ്ഞത്. അന്‍വര്‍ സാദത്ത് എംഎല്‍എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയപ്പോഴാണ് ഡിപിആര്‍ പുറത്തുവന്നത്. ഇപ്പോള്‍ രഹസ്യ സ്വഭാവം എവിടെ പോയി? ഡിപിആര്‍ പുറത്തു കാണിച്ചാല്‍ പദ്ധതിയെ കുറിച്ച് കെട്ടിപ്പൊക്കിയ കഥകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകും. അതുകൊണ്ടാണ് ഇതുവരെ രഹസ്യമാക്കി വച്ചത്. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഈ ഡിപിആറില്‍ മറുപടിയില്ല. അതിനാലാണ് മുഖ്യമന്ത്രിയും മറുപടി പറയാത്തത്. ഇപ്പോഴെങ്കിലും ഡിപിആര്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയമാണെന്നും സതീശന്‍ പറഞ്ഞു.