International
ഇറാൻ ആണവ നിരായുധീകരണ ഉടമ്പടിയിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായി സൂചന: പാർലമെന്റിൽ ബിൽ പരിഗണനയിൽ
1970-ലാണ് ഇറാൻ എൻ പി ടി അംഗീകരിച്ചത്.

ദുബൈ | ആണവ നിരായുധീകരണ ഉടമ്പടി (NPT) യിൽ നിന്ന് പിൻമാറാൻ ഇറാൻ ഒരുങ്ങുന്നതായി സൂചന. ഇതുസംബന്ധിച്ച് പാർലിമെന്റിൽ ബിൽ അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗായ് പറഞ്ഞു. ഇറാൻ എൻ പി ടിയിൽ നിന്ന് പുറത്തുപോകാനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ബഗായ് ഇക്കാര്യം വ്യക്തമാക്കിയത്.
സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, ഉചിതമായ ഒരു തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻ പി ടിയിൽ നിന്ന് പിൻമാറണമെന്ന നിർദേശം പരിഗണനയിലാണ്. പാർലിമെന്റുമായി ഏകോപിപ്പിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും ഇസ്മാഈൽ ബഗായ് പറഞ്ഞു.
1970-ലാണ് ഇറാൻ എൻ പി ടി അംഗീകരിച്ചത്. ആണവായുധങ്ങൾ ഉപേക്ഷിക്കുകയും യു.എൻ. ആണവ നിരീക്ഷണ ഏജൻസിയായ ഐ എ ഇഎയുമായി സഹകരിക്കുകയും ചെയ്യുന്നതിന് പകരമായി രാജ്യങ്ങൾക്ക് സിവിലിയൻ ആണവ ശക്തി പിന്തുടരാനുള്ള അവകാശം എൻ പി ടി ഉറപ്പുനൽകുന്നു.
ഇറാൻ ആണവ ബോംബ് നിർമ്മിക്കുന്നതിന്റെ വക്കിലാണെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച ഇസ്റാഈൽ ഇറാന് നേരെ ബോംബാക്രമണം ആരംഭിച്ചിരുന്നു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമാണെന്ന് ഇറാൻ എപ്പോഴും വ്യക്തമാക്കുന്നതാണെങ്കിലും കഴിഞ്ഞയാഴ്ച ഐഎഇഎ ഇറാൻ എൻ പി പടി മര്യാദകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, എൻ പി ടിയിൽ നിന്ന് പിന്മാറുന്ന കാര്യത്തിൽ പാർലമെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ നിർദ്ദേശം നിയമപരമായ നടപടിക്രമങ്ങളുടെ പ്രാഥമിക ഘട്ടങ്ങളിലാണെന്ന് ഒരു പാർലമെന്റ് അംഗം വെളിപ്പെടുത്തി.