Connect with us

Kerala

ആരോഗ്യനിലയില്‍ പുരോഗതി; ആത്മഹത്യാ ശ്രമത്തെ കുറിച്ച് ഓര്‍മയില്ലെന്ന് അഫാന്‍

അഫാനെ വാര്‍ഡിലേക്കു മാറ്റിയ ശേഷം പോലീസ് കൂടുതല്‍ മൊഴിയെടുക്കും.

Published

|

Last Updated

തിരുവനന്തപുരം | ആത്മഹത്യാ ശ്രമം നടത്തിയ, വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇതേ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഫാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ആത്മഹത്യക്കു ശ്രമിച്ചതിനെ കുറിച്ച് ഓര്‍മയില്ലെന്നാണ് അഫാന്റെ മൊഴി. അഫാനെ വാര്‍ഡിലേക്കു മാറ്റിയ ശേഷം പോലീസ് കൂടുതല്‍ മൊഴിയെടുക്കും. അഫാന്റെ തലച്ചോറിനും ആന്തരികാവയങ്ങള്‍ക്കും സാരമായ പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. ജീവനൊടുക്കാന്‍ ശ്രമിച്ചതിനു ശേഷം സി പി ആര്‍ ഉടന്‍ നല്‍കാനായത് ഓക്‌സിജന്‍ കുറയാന്‍ ഇടയാക്കിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മെയ് 25നാണ് അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യു ടി ബി ബ്ലോക്കിലെ ശുചിമുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ 11 ഓടെ അഫാന്റെ ആവശ്യപ്രകാരം ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ശുചിമുറിയില്‍ കയറിയ അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ച നിലയില്‍ അഫാനെ കണ്ടെത്തിയത്.

സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്വീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാന്‍ അറസ്റ്റിലായത്. നിലവില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്.

Latest