Kerala
മുൻ എം എൽ എ. എം നാരായണൻ അന്തരിച്ചു
കാഞ്ഞങ്ങാട് മണ്ഡലമായി മാറിയ ഹോസ്ദുർഗിൽ നിന്ന് രണ്ട് തവണ എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

കാസർകോട് | സി പി ഐ നേതാവും മുൻ എം എൽ എയുമായ എം നാരായണൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖം അടക്കം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
1991 – 2001 കാലയളവിൽ രണ്ട് തവണ കാഞ്ഞങ്ങാട് മണ്ഡലമായി മാറിയ ഹോസ്ദുർഗിൻ്റെ എം എൽ എ ആയിരുന്നു. തപാൽ വകുപ്പ് ജീവനക്കാരനായിരിക്കെ ജോലി രാജി വെച്ചാണ് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചത്.
എം എൽ എ ആയിരിക്കെ ജപ്തി ചെയ്യപ്പെട്ട നാരായണൻ്റെ വീട് പിന്നീട് ചില വ്യക്തികൾ സഹായം നൽകിയാണ് വീണ്ടെടുത്തത്.
2014 മുതൽ 2019 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സി പി ഐ ജില്ലാ കൗൺസിൽ അംഗം, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി കെ എം യു ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.