From the print
അന്നംതേടിയവരെ കൊന്നൊടുക്കി; ഗസ്സയിൽ സഹായ വിതരണ കേന്ദ്രത്തിൽ ഇസ്റാഈൽ വെടിവെപ്പ് , 31 മരണം
ഇസ്‌റാഈൽ, യു എസ് പിന്തുണയുള്ള ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ജനക്കൂട്ടത്തിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

ഗസ്സ സിറ്റി/ കൈറോ | തെക്കൻ ഗസ്സയിലെ റഫയിൽ സഹായവിതരണ കേന്ദ്രത്തിന് നേരെ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. സഹായവിതരണത്തിന് മാസങ്ങളായി ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് മുഴുപട്ടിണിയിലായവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. 31 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23 മൃതദേഹങ്ങൾ ലഭിച്ചതായും 23 പേർ ചികിത്സയിലുണ്ടെന്നും ഫലസ്തീനിയൻ റെഡ് ക്രസന്റ് അധികൃതർ പറഞ്ഞു.
ടാങ്ക്, ഡ്രോൺ ആക്രമണം
ഇസ്‌റാഈൽ, യു എസ് പിന്തുണയുള്ള ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ജനക്കൂട്ടത്തിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് സഹായം എത്തിച്ചത്. പുലർച്ചെ തന്നെ എത്തിയ ആയിരക്കണക്കിന് ആളുകളോട് പിരിഞ്ഞുപോകാനും പിന്നീട് വരാനും ഇസ്‌റാഈൽ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. ടാങ്കുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്ന് എല്ലാ ദിശകളിൽ നിന്നും വെടിവെപ്പുണ്ടായെന്ന് ദൃക്‌സാക്ഷി പറയുന്നു.
ഗസ്സാ മുനമ്പിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ഇസ്‌റാഈൽ ഏർപ്പെടുത്തിയ മാസങ്ങൾ നീണ്ട വിലക്കിനൊടുവിലാണ് യു എസ് പിന്തുണയുള്ള സഹായവിതരണ സംഘടനയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി എച്ച് എഫ്) റഫയിൽ ഉൾപ്പെടെ ചില കേന്ദ്രങ്ങളിൽ പ്രവർത്തിച്ചുതുടങ്ങിയത്. മാനുഷിക സഹായവിതരണ കേന്ദ്രത്തിന് നേർക്ക് നടത്തിയ വെടിവെപ്പിനെക്കുറിച്ച് അറിയില്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും ഇസ്‌റാഈൽ സൈന്യം പ്രസ്താവനയിറക്കി.
റഫയിലെ സഹായവിതരണ കേന്ദ്രത്തിന് സമീപമുണ്ടായ ആക്രമണത്തിൽ ആരെങ്കിലും മരിക്കുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് ജി എച്ച് എഫ് അധികൃതർ പറയുന്നത്. ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ടാണ് ജി എച്ച് എഫിന്റെ പ്രവർത്തനമെന്ന് നേരത്തേ വിമർശമുയർന്നിരുന്നു. ഇതിന് മുമ്പും സഹായവിതരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
ഭേദഗതി വേണം
യു എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ഭേദഗതികൾ വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഇസ്‌റാഈൽ അധിനിവേശം അവസാനിപ്പിക്കുന്നതിന് ഒരു ഉറപ്പും കരാർ മുന്നോട്ടുവെക്കുന്നില്ലെന്ന് ഹമാസ് അറിയിച്ചു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആണ് കരട് നിർദേശം ഇസ്‌റാഈലിനും ഹമാസിനും കൈമാറിയത്.