Ongoing News
അഞ്ച് മില്യൺ കുട്ടികളെ പട്ടിണിയിൽ നിന്ന് സംരക്ഷിക്കാൻ 100 കോടി ദിർഹം പദ്ധതി
ശൈഖ് മുഹമ്മദ് 11.5 എഡ്ജ് ഓഫ് ലൈഫ് റമസാൻ ക്യാമ്പയിൻ പ്രഖ്യാപിച്ചു
ദുബൈ | വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന 50 ലക്ഷം കുട്ടികളെ സംരക്ഷിക്കുന്നതിനായി 100 കോടി ദിർഹമിന്റെ മാനുഷിക ക്യാമ്പയിൻ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.പോഷകാഹാരക്കുറവ് മൂലം ഓരോ പത്ത് സെക്കൻഡിലും ഒരു കുട്ടി മരിക്കുന്നുണ്ടെന്ന ആഗോള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഇടപെടൽ.
ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടപ്പിലാക്കുക.ഈ ദൗത്യത്തിൽ പങ്കാളികളാകാൻ ബിസിനസ് പ്രമുഖരോടും വ്യക്തികളോടും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു. മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ പുണ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.മുൻ വർഷങ്ങളിലും റമസാൻ കാലത്ത് ശൈഖ് മുഹമ്മദ് നടപ്പിലാക്കിയ “വൺ ബില്യൺ മീൽസ്’ പോലുള്ള പദ്ധതികൾ വലിയ വിജയമായിരുന്നു.
അതിന്റെ തുടർച്ചയായാണ് ഈ വർഷം കുട്ടികളുടെ ആരോഗ്യം മുൻനിർത്തിയുള്ള ഈ പുതിയ നീക്കം. ദുബൈ കെയേഴ്സ്, മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് എന്നിവയുടെ കീഴിലാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.




