Connect with us

Kerala

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം; പിതാവ് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി

ഷിജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുഞ്ഞിനെ ഇഷ്ടമില്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി.

Published

|

Last Updated

തിരുവനന്തപുരം| നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവ് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതി കവളാകുളം സ്വദേശി ഷിജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റു ചെയ്തത്. കുഞ്ഞിനെ ഇഷ്ടമില്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റില്‍ മര്‍ദ്ദിച്ചെന്ന് ഷിജിന്‍ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചതെന്നാണ് മൊഴി.

ശനിയാഴ്ചയാണ് കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെ ഒരു വയസുകാരന്‍ ഇഹാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇഹാന്റെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് മാതാപിതാക്കളെ പോലീസ് മാറി മാറി ചോദ്യം ചെയ്തിരുന്നു. അടിവയറ്റില്‍ ഉണ്ടായ ക്ഷതത്തില്‍ നിന്നുണ്ടായ രക്തസ്രാവം മൂലമാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പിന്നാലെ ഷിജിനെ വീണ്ടും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് ഷിജിന്‍ സമ്മതിച്ചത്. കുഞ്ഞിനെ മടിയില്‍ ഇരുത്തി കൈ മുട്ട് കൊണ്ട് അടിവയറ്റില്‍ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇഹാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇഹാന്റെ വായില്‍ നിന്ന് നുരയും പാതയും വന്നതും ചുണ്ടിന് നിറ വ്യത്യാസം ഉണ്ടായതും സംശയത്തിന് ഇടയാക്കി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സായിരിക്കെയായിരുന്നു കുട്ടി മരിച്ചത്. പിതാവ് ഷിജിന്‍ കൊണ്ടുവന്ന ബിസ്‌കറ്റ് കഴിച്ചശേഷമാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നായിരുന്നു മാതാവിന്റെ മൊഴി. മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളും ഉണ്ടായിരുന്നു.

 

 

Latest