Connect with us

Kerala

പന്നിക്കെണിയിലെ മരണം; അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മരണത്തെ രാഷ്ട്രീയമായ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ബന്ധുക്കളും നാട്ടുകാരും പ്രതികരിച്ചു

Published

|

Last Updated

മലപ്പുറം | കാട്ടുപന്നിക്കായി ഒരുക്കിയ കെണിയില്‍ നിന്ന് ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് വഴിക്കടവ് വള്ളക്കൊടി ഗ്രാമം കണ്ണീരോടെ യാത്രാ നല്‍കി. വഴിക്കടവ് പൊതുശ്മശാനത്തില്‍ മൃതദേഹം അടക്കി.

ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി. തുടര്‍ന്നു വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. വഴിക്കടവ് വള്ളക്കൊടിയിലാണ് ഇന്നലെ ദാരുണമായ അപകടം ഉണ്ടായത്.

വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. പന്നിയെ ഷോക്കടിപ്പിച്ച് കൊന്ന് ഇറച്ചി വില്‍പ്പന നടത്തുന്ന സമീപവാസി ഒരുക്കിയ കെണിയിലാണ് അനന്തു അകപ്പെട്ടത്. പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ഇവര്‍ കണ്ടില്ല. ഷോക്കടിച്ച് മൂന്ന് പേരില്‍ രണ്ട് പേര്‍ ചികിത്സയിലാണ്.

അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. മരണത്തെ രാഷ്ട്രീയമായ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ബന്ധുക്കളും നാട്ടുകാരും പ്രതികരിച്ചു. മരണം സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന ആരോപിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിമുതല്‍ കൊടികളുമായി പ്രതിഷേധത്തിന് എത്തിയിരുന്നു. എന്നാല്‍ പന്നിക്കെണി ഒരുക്കിയതിന് അറസ്റ്റിലായ ആള്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകനാണെന്ന് വ്യക്തമായതോടെ സമരത്തില്‍ നിന്ന് യു ഡി എഫ് പിന്‍മാറി. സംഭവത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഡാലോചന പരിശോധിക്കണമെന്ന ആവശ്യവുമായി ഇടതു മുന്നണിയും രംഗത്തുവന്നിട്ടുണ്ട്.

Latest