Connect with us

Kerala

മല്ലു ട്രാവലറിനെതിരായ പരാതി; സഊദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും

വിദേശത്തുള്ള ഷാക്കീറിനോട് നാട്ടിലെത്തിയാല്‍ ഉടന്‍ ഹാജരാകാനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് നിര്‍ദേശം നല്‍കിയത്.

Published

|

Last Updated

കൊച്ചി| വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷാക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ സഊദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി നല്‍കുക. നിലവില്‍ ഇവര്‍ ബെംഗളുരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഹോട്ടലില്‍ വെച്ച് സഊദി വനിതയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാക്കിര്‍ സുബ്ഹാന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുള്ള ഷാക്കീറിനോട് നാട്ടിലെത്തിയാല്‍ ഉടന്‍ ഹാജരാകാനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് നിര്‍ദേശം നല്‍കിയത്. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സഊദി വനിതയുടെ പരാതി. ഒരാഴ്ച മുന്‍പാണ് സംഭവം. വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്.

അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു. അതേസമയം പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിര്‍ സുബ്ഹാന്‍. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു. നിലവില്‍ കാനഡയിലുള്ള ഷാക്കിര്‍, നാട്ടില്‍ തിരിച്ചെത്തിയാല്‍ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

 

 

Latest