Connect with us

National

കോച്ചിന്റെ ബലാത്സംഗ ശ്രമം: സ്‌ക്വാഷ് താരം വീടിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടി

മുരുകേശന്‍ (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

കാഞ്ചീപുരം| ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടി 19കാരി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കായിക പരിശീലകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുരുകേശന്‍ (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ജോലി ചെയ്തിരുന്ന അക്കാദമി കാഞ്ചീപുരത്താണ് സ്ഥിതി ചെയ്യുന്നത്.

തമിഴ്നാട് സ്റ്റേഡിയം സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയിലെ കോച്ചാണ് മുരുകേശന്‍. സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന സ്‌ക്വാഷ് താരമാണ് പെണ്‍കുട്ടി. സ്‌ക്വാഷില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അക്കാദമിയിലെത്തിയപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തന്റെ വീട്ടിലേക്ക് വരാന്‍ പരിശീലകന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇതുപ്രകാരം വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അകത്തേക്ക് കയറിയിരിക്കാന്‍ ആവശ്യപ്പെട്ട മുരുകേശന്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടി രക്ഷപെടാന്‍ വേണ്ടി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. പരുക്കേറ്റെങ്കിലും സമീപവാസികളെ പെണ്‍കുട്ടി വിവരമറിയിച്ചു. തുടര്‍ന്ന് അടുത്തുള്ള വിഷ്ണുകാന്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ശേഷം പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.ബലാത്സംഗശ്രമം, സ്ത്രീപീഡനം തടയല്‍ നിയമത്തിലെ സെക്ഷന്‍ 4 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുരുകേശനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു. നേരത്തെ സര്‍ക്കാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലകനായിരുന്ന മുരുകേശന്‍ മാസങ്ങള്‍ക്ക് മുമ്പ് സസ്പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ വഴക്കിനെ ചൊല്ലിയുള്ള കേസിലായിരുന്നു നടപടി.

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗത പരിശീലനം നല്‍കിയിരുന്ന പ്രതി ഇതിനുമുന്‍പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

 

Latest