Connect with us

National

പതിനേഴുകാരിയുടെ മൃതദേഹം തലയറുത്ത് കനാലില്‍ തളളി; മാതാവും ബന്ധുക്കളും അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ഥിനിയായ ആസ്ത എന്ന തനിഷ്‌കയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ്, അവരുടെ രണ്ട് സഹോദരന്മാര്‍, രണ്ട് അമ്മാവന്മാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

ലക്നൗ | യു പിയില്‍ മീററ്റിലെ പാര്‍താപൂരില്‍ പതിനേഴുകാരിയുടെ മൃതദേഹം തലയറുത്ത് കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ഥിനിയായ ആസ്ത എന്ന തനിഷ്‌കയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ്, അവരുടെ രണ്ട് സഹോദരന്മാര്‍, രണ്ട് അമ്മാവന്മാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൃതശരീരം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ പോലീസ് പിടിച്ചെടുത്തു.

ബഹാദുര്‍പുര്‍ ഗ്രാമത്തിലെ അഴുക്കുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ നിന്ന് വികാസ് എന്ന പേരും ഒരു ഫോണ്‍ നമ്പറും എഴുതിയ പേപ്പര്‍ ലഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ഇയാളാണ് തിരിച്ചറിഞ്ഞത്. കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് വികാസ് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ദുരഭിമാന കൊലയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്നും കണ്ടെത്തിയത്.

ബുധനാഴ്ച അര്‍ധരാത്രി തനിഷ്‌ക ആണ്‍സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് രാകേഷ് ദേവി ഫോണ്‍ പിടിച്ചുവാങ്ങി. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രാകേഷ് ദേവിയില്‍ നിന്ന് വിവരമറിഞ്ഞെത്തിയ സഹോദരങ്ങളാണ് പെണ്‍കുട്ടിയുടെ തല അറുത്തു മാറ്റിയ ശേഷം ശരീരം ബഹാദുര്‍പുര്‍ രാജ്ബഹ കനാലില്‍ തള്ളിയത്. പെണ്‍കുട്ടിയുടെ തലഭാഗം ഇനിയും കണ്ടെത്താനായിട്ടില്ല.

മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതി നല്‍കിയിരുന്നു. ഛത്തീസ്ഗഡില്‍ സി ആര്‍ പി എഫ് ജവാനായ തനിഷ്‌കയുടെ പിതാവ് രമേഷ് കുമാര്‍ വിവരമൊന്നും അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest