Connect with us

Kerala

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

2016 ഏപ്രില്‍ 16 നായിരുന്നു സംഭവം

Published

|

Last Updated

കൊച്ചി | ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി നിനോ മാത്യൂവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെയ്ക്കുന്നതിലാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയുന്നത്. ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത് രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീലിലും ഹൈക്കോടതി വിധി പറയും.

നിനോമാത്യൂവിന് വിചാരണകോടതി വിധിച്ച വധശിക്ഷ ശരിവെയ്ക്കാനുള്ള ഡെത്ത് സെന്റന്‍സ് റഫറന്‍സില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കും. ശിക്ഷാവിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിനോ മാത്യൂ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും.

അനുശാന്തിയുടെ മൂന്നരവയസുകാരി മകളെയും ഭര്‍ത്താവിന്റെ മാതാവിനെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്. 2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് മനസിലാക്കിയ അനുശാന്തി കാമുകന്‍ നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.നിനോയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അനുശാന്തിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്തായത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം നിരവധി സാങ്കേതിക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് വിധി പ്രസ്താവിക്കുന്നത്.

Latest