Connect with us

From the print

ആരോഗ്യമന്ത്രിക്ക് നേരെ അതിക്രമം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും

ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് പോലീസ്. കൈയേറ്റ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന് സൂചന.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്കും ഗ ണ്‍മാനും പരുക്കേറ്റ സംഭവത്തില്‍ റെയില്‍വേ സി ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്ന കാര്യം ഇന്നലെ റെയില്‍വേ ഐ ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം. സി ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മന്ത്രിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. മന്ത്രിയുടെ ശരീരത്തിലുണ്ടായ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ടോ ഉണ്ടായതാണോയെന്നാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മന്ത്രിക്കും ഗണ്‍മാനുമുണ്ടായ മുറിവുകളുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു.

നിലവില്‍ റെയില്‍വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ആര്‍ പി എഫ് പരിശോധിച്ചു വരികയാണ്. ഇവിടെ 55 സി സി ടി വി ക്യാമറകളാണുള്ളത്. ഇതില്‍ എത്ര ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാണെന്നത് എല്ലാം പരിശോധിച്ച ശേഷമേ വ്യക്തമാകൂ. എന്നാല്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ മന്ത്രിയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി സി സി ടി വി ദൃശ്യങ്ങള്‍ കൈമാറണമെന്ന് കാട്ടി റെയില്‍വേ പോലീസ് ആര്‍ പി എഫിനെ സമീപിച്ചിട്ടുണ്ട്. സീല്‍ ചെയ്തു വാങ്ങുന്ന സി സി ടി വി ദൃശ്യങ്ങള്‍ റെയില്‍വേ പോലീസ് കോടതിക്കാണ് കൈമാറുക. ആരോഗ്യമന്ത്രിക്ക് എം ആര്‍ ഐ സ്‌കാനിംഗില്‍ ഗുരുതര പ്രശ്‌നമില്ലെന്നാണ് റിപോര്‍ട്ട്. എങ്കിലും കഴുത്തിനും ഇടതു കൈയിലും നേരിയ ക്ഷതമുണ്ട്. കഴുത്തിന്റെ പരുക്ക് മൂലം വലതുകൈക്ക് മരവിപ്പുണ്ട്.

കെ എസ് യു പ്രവര്‍ത്തകര്‍ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് മന്ത്രിയെ ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടുത്തെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മന്ത്രിയെ ബുധനാഴ്ച രാത്രി കൂടുതല്‍ പരിശോധനകള്‍ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
കണ്ണൂര്‍ | ആരോഗ്യമന്ത്രി വീണാജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ബുധനാഴ്ച രാത്രിയാണ് വൈദ്യപരിശോധനക്കു ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റെയില്‍വേ പോലീസാണ് ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാ ലന്‍ എന്നിവരാണ് റിമാന്‍ ഡിലായത്. ‘കൊല്ലെടാ’ എ ന്ന് ആക്രോശിച്ച് ആയുധം കൊ ണ്ട് മന്ത്രിയുടെ കഴുത്തില്‍ പരുക്കേല്‍പ്പിച്ചെന്നാണ് കേസ്.

എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ച് കരിങ്കൊടി കാട്ടിയ ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചതുള്‍പ്പെടെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ ഷിനാജ്, ട്രഷറര്‍ ശബീര്‍ എടയന്നൂര്‍, സെക്രട്ടറി അശ്കര്‍ കണ്ണാടിപ്പറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.