Connect with us

National

അഹ്മദാബാദ് വിമാന ദുരന്തം: മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി

വിമാനത്തിന്റെ പിറക് വശത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

Published

|

Last Updated

അഹ്മദാബാദ് | അഹ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൈമാറിത്തുടങ്ങി. പോസ്റ്റ്മോര്‍ട്ടവും ഡി എന്‍ എ പരിശോധനകളും നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ നല്‍കുന്നത്. വിമാനമിടിച്ച് തകര്‍ന്ന ബി ജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ അഞ്ചിലധികം മൃതദേഹങ്ങള്‍ വിട്ടുനല്‍കി.

265 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 241 വിമാനത്തിലുണ്ടായിരുന്നവരും ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള 24 പേരും അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ നിരവധി വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. വിമാനത്തിന്റെ പിറക് വശത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. കോക്ക്പിറ്റിലെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്ന മുന്‍ ഭാഗത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുകയാണ്. പ്രധാനമന്ത്രി അപകടം നടന്ന സ്ഥലവും പരുക്കേറ്റവര്‍ ചികിത്സയിലുള്ള ആശുപത്രിയും സന്ദര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ഇന്ന് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്നലെ ഉച്ചക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യാ യാത്രാ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരണപ്പെട്ടു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

 

Latest