Kerala
മൂഴിക്കലില്‍ 16കാരി കൊല്ലപ്പെട്ട സംഭവം; പെൺകുട്ടിയുടെയും പ്രതിയുടെയും മൊബൈൽ ഫോണുകൾ കിണറ്റിൽ
അദ്നാന്‍ ജീവനൊടുക്കിയ മുറിയില്‍ നിന്നും ഒരു ഫോണ്‍ ലഭിച്ചിരുന്നു
കോഴിക്കോട്| മൂഴിക്കലില്‍ 16കാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയുടെയും പ്രതിയായ അദ്നാനിന്റെയും ഫോണ്‍ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു. അദ്നാന്‍ ജീവനൊടുക്കിയ മുറിയില്‍ നിന്ന് ഒരു ഫോണ്‍ ലഭിച്ചിരുന്നു. പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെങ്കില്‍ ഈ ഫോണും നശിപ്പിക്കേണ്ടതാണ്. പ്രതിയുടെ മരണശേഷം ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി എന്നതാണ് സംശയം ഉയര്‍ത്തുന്നത്. കേസില്‍ ദുരൂഹതയേറുന്ന സാഹചര്യത്തില്‍ നസ്രീന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചെന്നാണ് വിവരം.
ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കിണറ്റില്‍ നിന്നും കണ്ടെടുത്ത ഫോണുകള്‍ ഉടന്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കും. ഫോണിലുള്ള വിവരങ്ങള്‍ കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകളിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിലയിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന ദിവസം വൈകിട്ട് 7.30ഓടെ അദ്നാന്‍ നസ്രീന്റെ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാര്‍ പടക്കം പൊട്ടിക്കുന്നതിനിടെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് അദ്നാന്‍ അകത്ത് കയറിയത്. വീട്ടിലെ മിക്ക സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നുവെങ്കിലും അടുക്കള ഭാഗത്തെ കാമറയില്‍ പ്രതി എത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. മോഷണ ശ്രമവും വ്യക്തിപരമായ പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം



