Connect with us

International

യു എ ഇയില്‍ 119 ഡ്രോണുകളും 15 ബാലിസ്റ്റിക് മിസൈലുകളും തകര്‍ത്തു

ഇതുവരെ പരുക്കേറ്റത് 112 പേർക്ക്.

Published

|

Last Updated

അബൂദബി | രാജ്യത്തിന് നേരെയുണ്ടായ ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യു എ ഇ വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. ശനിയാഴ്ച വിക്ഷേപിച്ച 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളുമാണ് തകര്‍ത്തത്. ആകെ 16 ബാലിസ്റ്റിക് മിസൈലുകളാണ് യു എ ഇ വ്യോമ പ്രതിരോധ സേന ശനിയാഴ്ച കണ്ടെത്തിയത്. ഇതില്‍ 15 എണ്ണവും വിജയകരമായി തകര്‍ത്തു. ഒരു മിസൈല്‍ കടലില്‍ പതിച്ചു. ഇതേ കാലയളവില്‍ 121 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇതില്‍ 119 എണ്ണം ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. രണ്ട് ഡ്രോണുകള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പതിച്ചു.

ആക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ 221 ബാലിസ്റ്റിക് മിസൈലുകളാണ് കണ്ടെത്തിയത്. ഇതില്‍ 205 എണ്ണവും തകര്‍ത്തു. 14 മിസൈലുകള്‍ കടലിലും രണ്ട് മിസൈലുകള്‍ രാജ്യത്തിനുള്ളിലുമാണ് പതിച്ചത്. കൂടാതെ 1,305 ഡ്രോണുകളില്‍ 1,229 എണ്ണവും നശിപ്പിച്ചു. 76 ഡ്രോണുകള്‍ രാജ്യത്ത് പതിച്ചു. എട്ട് ക്രൂസ് മിസൈലുകളും കണ്ടെത്തി നശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളില്‍ ഇതുവരെ വിവിധ രാജ്യക്കാരായ 112 പേര്‍ക്ക് നിസ്സാര പരുക്കേറ്റു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷക്ക് പ്രഥമ പരിഗണന; പരുക്കേറ്റവരെ സന്ദര്‍ശിച്ച് യു എ ഇ പ്രസിഡന്റ്
അബൂദബി | ഇറാന്‍ ആക്രമണത്തിനിടെ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില വിലയിരുത്തിയ അദ്ദേഹം അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാജ്യത്താണെന്നും സ്വന്തം ജനതക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. യു എ ഇയില്‍ വസിക്കുന്ന ഓരോ വ്യക്തിയുടെയും സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തവും വിശ്വാസവുമാണ്. അതിനാണ് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്. ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ യു എ ഇ സമൂഹത്തിന്റെ യഥാര്‍ഥ സ്വഭാവവും ബോധവുമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും പരസ്പര സഹകരണത്തിലും ഐക്യദാര്‍ഢ്യത്തിലും ജനങ്ങള്‍ കാണിക്കുന്ന താത്പര്യം രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് സഹായകമായെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹം ആരോഗ്യ വിഭാഗത്തിന് നിര്‍ദേശം നല്‍കി.

സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ ജനങ്ങള്‍ നല്‍കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. പരുക്കേറ്റവരുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും അല്‍ നഹ്യാന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest