Connect with us

sabarimala

ശബരിമലയില്‍ ഈ വര്‍ഷം 10.35 കോടിയുടെ വരുമാന വര്‍ധന

അഞ്ചു ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്

Published

|

Last Updated

തിരുവനന്തപുരം | ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ). ഈ വര്‍ഷം 10.35 കോടിയുടെ (10,35,55,025 രൂപ) വര്‍ധനവാണ് വരുമാനത്തിലുണ്ടായത്. അഞ്ചു ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.

അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തില്‍ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭക്തരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219).

എല്ലാ വകുപ്പുകളുടെയും ആത്മാര്‍ഥമായ ഏകോപനം കൂടി ആയപ്പോള്‍ ഇത്തവണത്തെ തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ച് ചില ക്ഷുദ്രശക്തികള്‍ വ്യാജപ്രചാരണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീര്‍ഥാടനം സുഗമമാക്കാന്‍ കഴിഞ്ഞു. ഇത്തവണത്തേക്കാള്‍ മികച്ച സൗകര്യങ്ങളാകും അടുത്ത വര്‍ഷം ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങള്‍ക്കു മുന്‍പെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോഗങ്ങള്‍ നടത്തി വിവിധ വകുപ്പുകളുടെ ഏകോപനവും പുരോഗതിയും വിലയിരുത്തിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

 

Latest